ന്യൂഡൽഹി ∙ ജമ്മു–ഡൽഹി തുരന്തോ എക്സ്പ്രസിൽ അതിക്രമിച്ചു കയറിയ ആയുധധാരികളുടെ സംഘം യാത്രക്കാരെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു. ഇന്നലെ പുലർച്ചെ 3.30 നു ഔട്ടർ ഡൽഹിയിലെ ബാദ്‌ലിയിൽ സിഗ്നൽ കാത്തു ട്രെയിൻ നിർത്തിയപ്പോഴാണു സംഭവം.
ബി 3, ബി 7 എസി കോച്ചുകളിൽ അതിക്രമിച്ചു കയറിയ പത്തംഗ സംഘം തോക്കും കത്തിയും കാട്ടി പണം, ആഭരണങ്ങൾ, മൊബൈൽ ഫോൺ, എടിഎം–ക്രെഡിറ്റ് കാർഡുകൾ എന്നിവയെല്ലാം കവർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നാണു വിലയിരുത്തൽ.
10 മിനിറ്റോളം കൊള്ളക്കാർ ട്രെയിനിലുണ്ടായിരുന്നു. ഈ സമയത്തു ടിടിഇയോ സുരക്ഷാ ഉദ്യോഗസ്ഥരോ പരിസരത്തുണ്ടായിരുന്നില്ല. 20 മിനിറ്റോളം കഴിഞ്ഞാണു സുരക്ഷാ ഉദ്യോസ്ഥരെത്തിയത്.
യാത്രക്കാരിൽ ഒരാൾ റെയിൽവേ ഓൺലൈൻ പോർട്ടലിൽ പരാതി പോസ്റ്റ് ചെയ്തതോടെയാണു പുറത്തറിഞ്ഞത്. കുറ്റവാളികളെക്കുറിച്ചു സൂചന ലഭിച്ചതായി ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.