പഠിപ്പിക്കാൻ പണമില്ലാത്തതിനാൽ നാലര വയസ്സുകാരിയെ ടാങ്കിൽ മുക്കിക്കൊന്നു; അമ്മ അറസ്റ്റിൽ

crime-representational-image-1
SHARE

ഊട്ടി∙ കുട്ടികളെ വളർത്താനും പഠിപ്പിക്കാനും വരുമാനം തികയില്ലെന്ന കാരണം പറഞ്ഞ് അമ്മ നാലര വയസ്സുള്ള ഇളയ മകളെ ടാങ്കിൽ മുക്കി കൊലപ്പെടുത്തി. ഊട്ടി കോത്തഗിരിയിലാണു സംഭവം. 

ശ്രീഹർഷിണി എന്ന ബാലികയെ കൊന്ന കേസിൽ അമ്മ അജിതയെ (32) പൊലീസ് അറസ്റ്റ് ചെയ്തു.  

തന്റെ മകളെ കാണാനില്ലെന്ന് അജിത വെള്ളിയാഴ്ച രാവിലെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇവർ ജോലി ചെയ്തിരുന്ന ബംഗ്ലാവിന്റെ കുടിവെള്ള ടാങ്കിൽ നിന്നു വൈകുന്നേരത്തോടെ ബാലികയുടെ കളിപ്പാട്ടം കണ്ടെത്തി. 

ശ്രീഹർഷിണിയുടെ ചേച്ചി സുഭാഷിണി (14) കളിപ്പാട്ടം സഹോദരിയുടേതാണെന്നു സ്ഥിരീകരിച്ചു. തുടർന്നു ടാങ്കിലെ വെള്ളം വറ്റിച്ചു മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു. 

ഒരു വർഷം മുൻപ് ഇവരുടെ ഭർത്താവ് പ്രഭാകരൻ മരിച്ചിരുന്നു. തുടർന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന ബംഗ്ലാവിൽ ജോലിക്കു പോയിത്തുടങ്ങി.  ലഭിക്കുന്ന വരുമാനം കുട്ടികളെ വളർത്താനും പഠിപ്പിക്കാനും തികയാത്തതു കൊണ്ട് ഇളയവളെ കൊല്ലാൻ തീരുമാനിച്ചെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA