മഡ്ഗാവ് (ഗോവ) ∙ വിശാല പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, നിഷേധാത്മകത, അസ്ഥിരത എന്നിവയുടെ സഖ്യമാണതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൊൽക്കത്തയിലെ ‘മഹാഘട്ബന്ധൻ’ വേദിയിൽ ഉണ്ടായിരുന്നവരെല്ലാം ഏതെങ്കിലും വലിയ ആളുടെ മകനോ മകളോ ആണ്. അതല്ലെങ്കിൽ മകനെയോ മകളെയോ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ്. പാർട്ടിക്കുള്ളിൽ ജനാധിപത്യം വേണ്ടാത്തവരാണ് പൊതുവേദിയിൽ ജനാധിപത്യത്തെക്കുറിച്ച് പറയുന്നത്.
ഒരു കൈ കൊണ്ട് അവർ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്ന ജോലിയിലാണ്. നാം രാജ്യത്തെ കെട്ടിപ്പടുക്കുന്ന ജോലിയിലും. രാജ്യമാണ് നമുക്ക് കുടുംബം– മഹാരാഷ്ട്രയിലെയും ദക്ഷിണ ഗോവയിലെയും ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകരുമായി വിഡിയോകോൺഫറൻസ് നടത്തുകയായിരുന്നു മോദി.
മുന്നാക്കക്കാർക്കു സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിപക്ഷത്തിന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആണ് എല്ലാ ക്രമക്കേടുകളുടെയും ഉറവിടമെന്ന് പറയുന്നതിലൂടെ പ്രതിപക്ഷം തോൽവിക്കു മുൻകൂട്ടി കാരണം കണ്ടെത്തുകയാണ്. പ്രതിപക്ഷത്തിനു ധനശക്തിയും ബിജെപിക്ക് ജനശക്തിയുമാണ് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.