ബെംഗളൂരു ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സംബന്ധിച്ച ക്രമക്കേട് റിപ്പോർട്ട് ചെയ്യാനിരിക്കെയാണു മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന യുഎസ് ഹാക്കറുടെ വാദം സഹോദരി കവിത ലങ്കേഷ് നിഷേധിച്ചു. ഹാക്കറെന്ന് അവകാശപ്പെടുന്നയാൾ പറയുന്നതു കള്ളമാണ്. ഗൗരിയുടെ കൊലപാതകം രാഷ്ട്രീയഗുഢാലോചനയെ തുടർന്നാണെന്ന് ഉറപ്പാണെങ്കിലും അതിനു വോട്ടിങ് ക്രമക്കേടുമായി ബന്ധമുണ്ടെന്നു കരുതുന്നില്ലെന്നും കവിത പറഞ്ഞു.
2017 സെപ്റ്റംബർ 5നാണു വീടിനു മുന്നിൽ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. കേസിൽ ഹൈന്ദവ സംഘടനാംഗങ്ങൾ ഉൾപ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2 പേർ ഒളിവിലാണ്. 2014ൽ ബിജെപി വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്തിയെന്നും ഇതു സംബന്ധിച്ച് ഗൗരി ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണു കൊല നടന്നതെന്നും അമേരിക്കൻ ഹാക്കർ സയിദ് ഷൂജയാണ് അവകാശപ്പെട്ടത്.