അധികാരമേറ്റിട്ട് ദിവസം 50, എന്നിട്ടും ‘മന്ത്രിസഭ’യായില്ല; തെലങ്കാനയിൽ പ്രതിഷേധം
Mail This Article
ഹൈദരാബാദ്∙ കെ. ചന്ദ്രശേഖര റാവുവിന്റെ സർക്കാർ അധികാരമേറ്റ് 50 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വിപുലീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു. ഭരണനിർവഹണത്തിനു സീനിയർ ഐഎഎസുകാരുടെ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്ന് ഭരണപക്ഷ പാർട്ടിയായ ടിആർഎസിന്റെ വക്താവ് ആബിദ് റസൂൽ ഖാൻ പ്രതികരിച്ചു.
താമസിക്കാതെ മന്ത്രിസഭാ വിപുലീകരണം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. തെലങ്കാനയിൽ ഏകകാധിപത്യ ഭരണമാണെന്ന് എഐസിസി വക്താവ് ശ്രാവൺ ദാസോജ് ആരോപിച്ചു. പ്രശ്നത്തിൽ ഇടപെടാത്ത ഗവർണറെയും അദ്ദേഹം വിമർശിച്ചു.
ഗവർണർ ഇ.എസ്.എൽ. നരസിംഹൻ അടിയന്തരമായി മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി മന്ത്രിസഭ വിപുലീകരിക്കാൻ ആവശ്യപ്പെടണമെന്ന് ബിജെപി വക്താവ് കൃഷ്ണസാഗർ റാവു ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി മുഹമ്മദ് മെഹ്മൂദ് അലിയും മാത്രമാണ് ഡിസംബർ 13ന് സത്യപ്രതിജ്ഞ ചെയ്തത്.