ആന്ധ്രയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
Mail This Article
ഹൈദരാബാദ്∙ആന്ധ്രപ്രദേശിൽ കോൺഗ്രസ് സംഘടനാപരമായി തളർന്നുകിടക്കുകയാണെന്നും പുനരുദ്ധാരണം അസാധ്യമാണെന്നും പ്രഖ്യാപിച്ച് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കിഷോർ ചന്ദ്ര ദേവ് പാർട്ടി വിട്ടു.
ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റി തലവനും യുപിഎ സർക്കാരിൽ ആദിവാസികാര്യം, പഞ്ചായത്തീരാജ് മന്ത്രിയുമായിരുന്നു അദ്ദേഹം. ആന്ധ്രയിൽ നിന്ന് 5 തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടിഡിപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
അതിനിടെ ഒഡീഷയിലെ മുൻ കോൺഗ്രസ് എംഎൽഎയും പ്രമുഖ ദലിത് നേതാവുമായ ചന്ദ്ര സാഗരിയ ബിഎസ്പിയിൽ ചേർന്നു. മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെ മൽസരിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. ഒഡീഷയിൽ 2017 ൽ കൂട്ട മാനഭംഗത്തിന് ഇരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ധാർമിക ഉത്തരവാദിത്തമേറ്റു എംഎൽഎ സ്ഥാനം രാജിവച്ച സാഗരിയയെ കഴിഞ്ഞ മാസം 19 നു കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.