6 മായാവതിപ്രതിമകൾ, 34 ആനപ്രതിമകൾ; ചെലവാക്കിയ പണം മായാവതി തിരിച്ചടയ്ക്കണമെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ സ്വന്തം പ്രതിമകളും പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും സ്ഥാപിക്കാൻ ചെലവാക്കിയ പണം ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി സംസ്ഥാന ഖജനാവിലേക്കു തിരിച്ചടയ്ക്കുകയാണു വേണ്ടതെന്ന് സുപ്രീം കോടതി. ലക്‌നൗവിലെയും നോയിഡയിലെയും പാർക്കുകളിൽ മായാവതി മുഖ്യമന്ത്രിയായിരിക്കെ പ്രതിമ സ്ഥാപിച്ചതിനെതിരെ നൽകിയ ഹർജി അന്തിമവാദത്തിനായി ഏപ്രിൽ 2ലേക്കു മാറ്റിക്കൊണ്ടാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഈ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങൾ.
അഭിഭാഷകൻ രവി കാന്ത് 2009 ൽ സമർപ്പിച്ച ഹർജിയിലാണു ദീർഘകാലത്തിനു ശേഷം വാദം കേൾക്കുന്നത്. ഉത്തർപ്രദേശിലെ 2008–09 ബജറ്റിൽ പ്രതിമകൾക്കായി 194 കോടി രൂപ വകയിരുത്തിയിരുന്നു. ബജുജൻ സമാജ് പാർട്ടി അധ്യക്ഷ കൂടിയായ മായാവതിയുടെ 6 പ്രതിമകളുൾപ്പെടെ 40 പ്രതിമകളാണ് ഉയർന്നത്.