മമതയോടൊപ്പം ധർണ: 6 പൊലീസ് ഉന്നതർക്കെതിരെ നടപടിക്ക് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ നടത്തിയ ധർണയിൽ പങ്കെടുത്തുവെന്നാരോപിച്ചു സംസ്ഥാന ഡിജിപി അടക്കം 5 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നു സൂചന. മമതയ്ക്കൊപ്പം ധർണയിരുന്ന കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.
ഡിജിപി വീരേന്ദ്ര കുമാറിനും രാജീവ് കുമാറിനും പുറമേ, എഡിജിപിമാരായ വിനീത് കുമാർ ഗോയൽ, അനുജ് ശർമ, ബിദാൻ നഗർ കമ്മിഷണർ ഗ്യാൻവന്ത് സിങ്, കൊൽക്കത്ത അഡീഷനൽ കമ്മിഷണർ സുപ്രതിം സർക്കാർ എന്നിവർക്കെതിരെയാകും നടപടി. സർവീസ് ബഹുമതികൾ തിരിച്ചെടുക്കുന്നതും സീനിയോറിറ്റി പട്ടികയിൽനിന്നൊഴിവാക്കുന്നതുമടക്കമുള്ള നടപടികളാണുണ്ടാവുക. നിശ്ചിത കാലത്തേക്ക് കേന്ദ്ര ഡപ്യൂട്ടേഷൻ സേവനങ്ങളിൽ നിന്ന് ഒഴിവാക്കാനുമിടയുണ്ട്. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് 6 പേർക്കെതിരെ നടപടിയെടുക്കാനും കേന്ദ്രം ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭരണഘടനാ കോടതികളുടെ ഉത്തരവനുസരിച്ച് അന്വേഷിക്കുന്ന കേസുകളിൽ സിബിഐയെ വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് പാർലമെന്റിൽ വ്യക്തമാക്കി. ബംഗാളിൽ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞ പശ്ചാത്തത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.