റഫാൽ സ്തുതിക്കാർ രാജ്യസ്നേഹി; വിമർശകർ രാജ്യദ്രോഹി: ശിവസേന
Mail This Article
മുംബൈ∙ റഫാൽ ഇടപാടിനു സ്തുതി പാടുന്നവരെ ദേശസ്‌നേഹികളും അതേക്കുറിച്ചു ചോദ്യങ്ങളുന്നയിക്കുന്നവരെ ദേശദ്രോഹികളെന്നു മുദ്രകുത്തുകയുമാണു കേന്ദ്രസർക്കാർ ചെയ്യുന്നതെന്നു സഖ്യകക്ഷി ശിവസേന. ദേശസുരക്ഷയെക്കുറിച്ചു ചോദിക്കുന്നത് എങ്ങനെയാണു കുറ്റമാകുക? റഫാൽ ഇടപാട് വ്യോമസേനയെ ശക്തിപ്പെടുത്താനോ അതോ സാമ്പത്തിക പ്രതിസന്ധിയിലായ വ്യവസായിയെ ശക്തിപ്പെടുത്താനോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും പാർട്ടി മുഖപത്രം സാമ്നയിലെ മുഖപ്രസംഗത്തിൽ ശിവസേന ആവശ്യപ്പെടുന്നു.
പ്രതിരോധ മന്ത്രാലയ സമിതിയെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചർച്ച നടത്തിയെന്ന രേഖകൾ പുറത്തുവന്നതിനു പിന്നാലെയാണു ബിജെപിയെ കടന്നാക്രമിച്ചു ശിവസേന രംഗത്തെത്തിയത്.
പ്രധാമന്ത്രി നരേന്ദ്രമോദിക്കു റഫാലിൽ വ്യക്തിപരമായ താൽപര്യങ്ങളുണ്ടെന്ന രേഖകളിലെ സൂചനയ്ക്കു മറുപടി പറയണം. സർക്കാരിനെ വിമർശിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ പഴിക്കേണ്ടതില്ല. എതിർ ശബ്ദങ്ങൾ ഇല്ലാതായാലും സത്യം പുറത്തുവരും. 500 കോടി രൂപ വിലവരുന്ന വിമാനം എന്തിന് 1,600 കോടി രൂപയ്ക്കു വാങ്ങി എന്നതിന് തൃപ്തികരമായ ഉത്തരം നൽകുന്നതു വരെ ജനം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.