റഫാൽ: രാജീവ് മെഹ്റിഷിക്കെതിരെ കോൺഗ്രസ്; അനുബന്ധക്കരാർ സിഎജി പരിശോധിച്ചില്ല
Mail This Article
ന്യൂഡൽഹി∙ റഫാൽ വിമാനങ്ങളുടെ വില പരസ്യപ്പെടുത്തുന്നതു ദേശസുരക്ഷാ താൽപര്യങ്ങൾക്കു വിരുദ്ധമാകുമെന്ന നിലപാടാണ് പ്രതിരോധ മന്ത്രാലയത്തിന്റേത്. സിഎജി റിപ്പോർട്ടിലും ഇതാവർത്തിക്കുന്നു. വിമാനത്തിന്റെ അടിസ്ഥാന വിലയാണു യുപിഎ കാലത്തു ചർച്ച ചെയ്തത്, ആധുനിക സാങ്കേതികവിദ്യയും ആയുധ സന്നാഹങ്ങളും ഉൾപ്പെടെയുള്ള വിലയുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല– മന്ത്രാലയം പറഞ്ഞു.
അനിൽ അംബാനിയുടെ കമ്പനിക്കു ലഭിച്ച അനുബന്ധ നിർമാണക്കരാറിന്റെ വിശദാംശങ്ങൾ സിഎജി പരിശോധിച്ചിട്ടില്ല. ഇത് ഓഡിറ്റിന്റെ പരിധിയിൽ വരുന്നതല്ലെന്നാണ് ഒരു വിശദീകരണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പ്രത്യേക റിപ്പോർട്ട് പിന്നീടു പുറത്തുവിടുമെന്നും സൂചനയുണ്ട്. അതു ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായേക്കാം.
ധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മെഹ്റിഷി, സിഎജിയെന്ന നിലയിൽ അന്വേഷണ റിപ്പോർട്ട് നൽകുന്നതിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ, ധനമന്ത്രാലയത്തിലെ സെക്രട്ടറിമാരിൽ ഏറ്റവും മുതിർന്നയാൾ മാത്രമാണു ധനകാര്യ സെക്രട്ടറിയെന്നു മന്ത്രി അരുൺ ജയ്റ്റ്‌ലി ഓർമിപ്പിച്ചു. സ്ഥാപനങ്ങളെ തകർക്കുന്ന കോൺഗ്രസ് സിഎജിയെ തകർക്കാനും മുന്നിട്ടിറങ്ങുന്നുവെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.
എന്നാൽ, മെഹ്റിഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാതെ സ്വന്തം രാഷ്ട്രീയ നിലപാടുറപ്പിക്കാൻ കോൺഗ്രസിനു കഴിയില്ല. ഇത്രനാൾ മെഹ്റിഷിക്കെതിരെ ആരോപണമുയർത്താതിരുന്ന കോൺഗ്രസ് കഴിഞ്ഞ ദിവസം ഒരു മുഴം നീട്ടിയെറിയാൻ കാരണമതാണ്. അതല്ലെങ്കിൽ, മുഖ്യ തിരഞ്ഞെടുപ്പു വിഷയങ്ങളിലൊന്നിന്, തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപേ, ചൂടാറും.