വാധ്‌രയും അമ്മയും ഇഡി മുൻപാകെ ഇന്നു ഹാജരാകും
Mail This Article
ന്യൂഡൽഹി/ ജയ്പുർ∙ രാജസ്ഥാനിലെ ബിക്കാനീറിലെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്‌രയും അമ്മ മൗറീനും ഇന്ന് ജയ്പുരിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സോണൽ ഓഫിസിൽ ഹാജരായേക്കും. ഇരുവരും ഇന്നലെ ജയ്പുരിലെത്തിയിട്ടുണ്ട്. നാലാം തവണയാണ് ഇഡി മുൻപാകെ വാധ്‌ര ഹാജരാകുന്നത്. ഇതിനു മുൻപ് ഹാജരായതെല്ലാം ലണ്ടനിലുള്ള അനധികൃത സ്വത്ത് സംബന്ധിച്ച കേസിലാണ്.
3 തവണ നോട്ടിസ് നൽകിയിട്ടും ഹാജരാകാതിരുന്ന വാധ്‌ര പിന്നീട് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ സഹകരിക്കണമെന്ന നിർദേശം കോടതി നൽകിയതിനെ തുടർന്നാണ് ഇന്ന് ഹാജരാകുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാധ്‌രയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളാകും ഇഡി അന്വേഷിക്കുക.