റഫാൽ: സിഎജി റിപ്പോർട്ട് ഇന്ന് സഭയിൽ വച്ചേക്കും; സർക്കാരിനു ‘ക്ലീൻ ചിറ്റ്’ എന്നു സൂചന
Mail This Article
ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു കൺട്രോളർ ആൻഡ് ഓഡിറ്റർ (സിഎജി) തയാറാക്കിയ റിപ്പോർട്ടിൽ സർക്കാരിനു ‘ക്ലീൻ ചിറ്റ്’ എന്നു സൂചന. യുപിഎ, എൻഡിഎ സർക്കാരുകളുടെ കാലത്തു പൂർത്തിയാക്കിയ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് വിമാനത്തിന്റെ വിലയെക്കുറിച്ചു ചർച്ച ചെയ്യുന്നില്ല. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് അനുബന്ധ നിർമാണക്കരാർ (ഓഫ്സെറ്റ്) ലഭിച്ചതിനെക്കുറിച്ചും പരാമർശമില്ല.
സിഎജി സർക്കാരിനു റിപ്പോർട്ട് കൈമാറി. 16–ാം ലോക്സഭയുടെ അന്തിമ സമ്മേളനം നാളെ തീരാനിരിക്കെ ഇന്നു പാർലമെന്റിൽ സമർപ്പിച്ചേക്കും.
കരാറുമായി ബന്ധപ്പെട്ടു യുപിഎയും എൻഡിഎയും പിന്തുടർന്ന നടപടിക്രമങ്ങൾ റിപ്പോർട്ട് താരതമ്യപ്പെടുത്തുന്നു. 18 വിമാനങ്ങൾ നേരിട്ടു വാങ്ങാനും 108 വിമാനങ്ങൾ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ബെംഗളൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ (എച്ച്എഎൽ) നിർമിക്കാനുമുള്ള കരാറിലേർപ്പെടാനാണു യുപിഎ ശ്രമിച്ചത്. 90% കൂടിയാലോചനകൾ പൂർത്തിയാക്കിയെങ്കിലും കരാർ ഒപ്പുവച്ചില്ല. ആജീവനാന്ത പരിപാലനച്ചെലവിനെക്കുറിച്ചുള്ള തർക്കമായിരുന്നു മുഖ്യ കാരണം.
യുപിഎ ചർച്ച ചെയ്ത കരാർ വ്യവസ്ഥകൾ അപ്രായോഗികമായിരുന്നെന്ന വിശദീകരണമാണു പ്രതിരോധ മന്ത്രാലയം സിഎജിക്കു നൽകിയത്. 36 വിമാനങ്ങൾ നേരിട്ടു വാങ്ങുക മാത്രമായിരുന്നു പ്രായോഗികം.