സർക്കാരിന് അനുകൂലമായി റഫാലിൽ സിഎജി റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാനങ്ങൾക്കു കോൺഗ്രസ് നേതൃത്വം നൽകിയ മുൻ യുപിഎ സർക്കാർ 2007 ൽ മുന്നോട്ടുവച്ച കരാറിനെക്കാൾ 2.86% കുറഞ്ഞ വിലയ്ക്കാണ് 2016 ൽ എൻഡിഎ സർക്കാർ കരാർ ഉറപ്പിച്ചതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ഇതേസമയം, കരാർ നിർവഹണത്തിനിടെ പ്രശ്നങ്ങളുണ്ടായാൽ ഫ്രഞ്ച് സർക്കാരിന് ഉത്തരവാദിത്തം നൽകുന്ന നിബന്ധന (സോവ്റിൻ ഗാരന്റി) ഇല്ലാത്തതിനെ സിഎജി വിമർശിക്കുന്നു.
ആയുധക്കരാറുകളിലേർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ സൗമ്യമായ വിമർശനമാണുള്ളത്. പ്രതീക്ഷിച്ചതു പോലെ റിപ്പോർട്ട് മൊത്തത്തിൽ സർക്കാരിന് അനുകൂലം. ശതമാനക്കണക്കിലല്ലാതെ വിമാനവിലയെക്കുറിച്ചു പരാമർശമില്ല. അഴിമതിയോ നടപടിക്രമ ലംഘനമോ കണ്ടെത്തിയിട്ടില്ല.
കരാറിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട, അനുബന്ധ നിർമാണത്തിനുള്ള (ഓഫ്സെറ്റ്) ഇന്ത്യൻ പങ്കാളിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് റിപ്പോർട്ട് മൗനം പാലിക്കുന്നു. ആയുധ– വിമാന നിർമാണരംഗത്ത് ഒരു മുൻപരിചയവുമില്ലാത്ത, അനിൽ അംബാനിയുടെ കമ്പനിയെയാണ് ഇന്ത്യൻ പങ്കാളിയാക്കിയത്. ഇക്കാര്യം ഉൾപ്പെടുത്തി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം ഓഗസ്റ്റിൽ പുറത്തുവിട്ടേക്കും.
അവകാശവാദം 9% ലാഭം; ആരോപണം 300% നഷ്ടം
യുപിഎ സർക്കാർ ആലോചിച്ചതിനെക്കാൾ 9% ലാഭത്തിലാണ് തങ്ങൾ കരാർ ഒപ്പിട്ടതെന്നായിരുന്നു എൻഡിഎ വാദം. ഒരു വിമാനത്തിന് 520 കോടി രൂപ പ്രകാരമാണ് യുപിഎ സർക്കാർ വാങ്ങാനിരുന്നതെന്നും എൻഡിഎ വാങ്ങുന്നത് 1600 കോടിക്കാണെന്നുമായിരുന്നു (300 ശതമാനത്തിലേറെ അധികവില) കോൺഗ്രസ് ആരോപണം.
വിദഗ്ധരുെട വിയോജനക്കുറിപ്പ്: മെച്ചം യുപിഎ കരാർ
മുൻ യുപിഎ സർക്കാർ നിശ്ചയിച്ചതിനെക്കാൾ ഉയർന്ന വിലയ്ക്കാണു മോദി സർക്കാർ റഫാൽ ഇടപാട് നടത്തിയതെന്നു വ്യക്തമാക്കി പ്രതിരോധ മന്ത്രാലയത്തിലെ 3 ഉദ്യോഗസ്ഥർ നൽകിയ വിയോജനക്കുറിപ്പ് പുറത്ത്. 2007ൽ നിശ്ചയിച്ചതിനേക്കാൾ 55.6 % ഉയർന്ന നിരക്കിലാണു 2016 ൽ കരാർ തീർപ്പാക്കിയതെന്നാണു പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രാജീവ് വർമ, ധനകാര്യ മാനേജർ എ.ആർ. സുളെ, ഉപദേഷ്ടാവ് എം.പി. സിങ് എന്നിവർ രേഖപ്പെടുത്തിയത്.
കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയ ഏഴംഗ സമിതിയിലെ അംഗങ്ങളാണിവർ. 18 വിമാനങ്ങൾ 48 മാസത്തിനകം ലഭ്യമാക്കണമെന്ന വ്യവസ്ഥ മോദി സർക്കാരിന്റെ കരാറിൽ 53 മാസമായെന്നും വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
സർക്കാർ വാദങ്ങൾ പൊളിഞ്ഞു: രാഹുൽ ഗാന്ധി
റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ, കേന്ദ്ര സർക്കാരിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു. യുപിഎ സർക്കാരിനെക്കാൾ വില കുറച്ചും വേഗത്തിലും വിമാനങ്ങൾ വാങ്ങുമെന്ന സർക്കാരിന്റെ വാദം കളവാണെന്ന് ഇടപാട് ചർച്ച ചെയ്ത സമിതിയിലെ അംഗങ്ങളുടെ വിയോജനക്കുറിപ്പു വ്യക്തമാക്കുന്നു. പാർലമെന്റിനെ മോദിയും സംഘവും തെറ്റിദ്ധരിപ്പിച്ചു.