ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമയിൽ ജയ്ഷ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകൾ. ഇന്റിലിജൻസ് വീഴ്ചയാണു ഭീകരാക്രമണത്തിൽ കലാശിച്ചതെന്ന വാദത്തിനൊപ്പം ഉയരുന്ന ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു സിആർപിഎഫും കരസേനയും. 

സുരക്ഷ ഭേദിച്ചതെങ്ങനെ? 

രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു– ശ്രീനഗർ പാത. 2547 സിആർപിഎഫ് ജവാൻമാരെ 78 വാഹനങ്ങളിൽ ഇതുവഴി കൊണ്ടുപോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പ്രസക്തം. സ്ഫോടകവസ്തു നിറച്ച വാഹനത്തിനു സിആർപിഎഫ് ബസിനെ നേർക്കുനേർ ഇടിക്കാൻ സാധിച്ചതു ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണു വിരൽചൂണ്ടുന്നത്. 

മുന്നിലും പിന്നിലുമായി ഏതാനും കിലോമീറ്ററുകൾ ഒഴിച്ചിട്ട് കനത്ത സുരക്ഷാ വലയത്തിലാണു സേനാ വാഹനവ്യൂഹം പതിവായി നീങ്ങുന്നത്.   മറ്റു വാഹനങ്ങൾ പൂർണമായി ഒഴിച്ചു നിർത്തിയ ശേഷം സരുക്ഷാ അകമ്പടിയോടെ നീങ്ങുന്ന സേനാ വ്യൂഹത്തിനു നേർക്ക് ഇടിച്ചുകയറ്റാൻ ഭീകരർക്ക് എളുപ്പം കഴിയില്ല. 

ദേശീയ പാതയിൽ വിവിധയിടങ്ങളിലുള്ള ഇടറോഡുകളിലൊന്നിലൂടെ ഭീകരരുടെ വാഹനം അപ്രതീക്ഷിതമായി എത്തിയതാവാമെന്നാണു നിഗമനം. മഞ്ഞുവീഴ്ച മൂലം കഴിഞ്ഞ ദിവസങ്ങളിൽ അടഞ്ഞു കിടന്ന പാത തുറന്നപ്പോഴുണ്ടായ വാഹനങ്ങളുടെ അമിത തിരക്കും ഭീകരർ മുതലെടുത്തു. സേനാ വ്യൂഹത്തിനു നേർക്കു വെടിവയ്പ് നടന്ന സാഹചര്യത്തിൽ വാഹനത്തിൽ ആദിൽ അഹമ്മദിനു പുറമെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നിരിക്കുമെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സേനാംഗങ്ങളുടെ നീക്കം സംബന്ധിച്ച വിവരം ഭീകരർ മുൻകൂട്ടി അറിഞ്ഞിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. 

സ്ഫോടക വസ്തുക്കൾ എവിടെ നിന്ന്?

ആദിലിന് ഇത്രയധികം സ്ഫോടകവസ്തുക്കൾ എവിടെ നിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കശ്മീരിൽ സജീവമായ ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകളുടെ സഹായം ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന 350 കിലോ സ്ഫോടകവസ്തു തദ്ദേശീയമായി ഉണ്ടാക്കിയതാണെന്നാണു സേനയുടെ നിഗമനം. ക്വാറികളിൽ ഉപയോഗിക്കുന്ന വസ്തുക്കളും സ്ഫോടനത്തിന് ഉപയോഗിച്ചു. വനമേഖലയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ, ഭീകരരെ പിന്തുണയ്ക്കുന്നവരുടെ വീടുകൾ എന്നിവിടങ്ങളിലാവാം അവ ഒളിപ്പിച്ചത്. 

ഇന്റലിജൻസ് വീഴ്ച 

സേനാംഗങ്ങൾക്കു നേരെ ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും കഴിഞ്ഞ 8ന് സിആർപിഎഫ് ഡിഐജിമാർ ഉൾപ്പെടെയുള്ളവർക്കു കശ്മീർ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആക്രമണം എവിടെ, എപ്പോൾ, ആർക്കുനേരെ നടക്കുമെന്ന കൃത്യമായ വിവരം ശേഖരിക്കുന്നതിൽ ഇന്റിലിജൻസ് പരാജയപ്പെട്ടു. 

ഭീകരവാദം പ്രാദേശികമായി 

തൊണ്ണൂറുകളിൽ അതിർത്തി കടന്നെത്തിയ ഭീകരരാണു നാശം വിതച്ചതെങ്കിൽ ഇന്ന് കശ്മീർ താഴ്‍വരയിൽ നിന്ന് ചേരുന്ന യുവാക്കളാണു ഭീകര സംഘങ്ങളുടെ മുൻനിരയിലുള്ളത്. ദക്ഷിണ കശ്മീരിലെ ഷോപിയാൻ, പുൽവാമ മേഖലകളാണ് പ്രാദേശിക ഭീകരപ്രവർത്തനത്തിന്റെ പ്രഭവ കേന്ദ്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com