ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമയിൽ സിആർപിഎഫ് ഭടന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണം സുരക്ഷാ വീഴ്ചയാണെന്നു പറയുന്നതിനു വ്യക്തമായ പല കാരണങ്ങളുണ്ട്.

അസ്ഹറിന്റെ പ്രതികാരം

2017 നവംബറിൽ പുൽവാമയിൽ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടും എന്ന് അന്ന് അസ്ഹർ പ്രഖ്യാപിച്ചിരുന്നതാണ്. ഈ മുന്നറിയിപ്പുണ്ടായിട്ടും ഇവിടെ പ്രത്യേകം സുരക്ഷാ നിരീക്ഷണമൊന്നും ഏർപ്പെടുത്തിയില്ല.2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. പകരം വീട്ടും എന്ന് അന്നും അസ്ഹർ പ്രഖ്യാപിച്ചതാണ്.

ഭീകര പരിശീലകന്റെ വരവ്

പകരംവീട്ടാനായി, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ പരിശീലകനായിരുന്ന അബ്ദുൾ റഷീദ് ഗാസിയെ അസ്ഹർ ഇന്ത്യയിലേക്ക് അയച്ചു. ഇക്കാര്യം 2018 ഡിസംബറിൽ കശ്മീരിലെ എല്ലാ മാധ്യമങ്ങളിലും വാർത്തയായിരുന്നു. ഇയാളെ പിടികൂടാൻ കഴിയാത്തത് മറ്റൊരു വീഴ്ചയായി.

ഗാസി മികച്ച പരിശീലകനാണ് എന്നു മാത്രമല്ല താലിബാൻ ശൈലിയയിലുള്ള ആക്രമണത്തിൽ വിദഗ്ദ്ധനുമാണ്. ഇപ്പോഴും ഗാസി പിടിയിലായിട്ടില്ല. 

യുവാക്കളുടെ പോക്ക്

ആക്രമണത്തിന് പാക്കിസ്ഥാനിൽ നിന്ന് ഭീകരരെ നിയോഗിക്കേണ്ടെന്നും ഇന്ത്യയിൽത്തന്നെ അവരെ പരിശീലിപ്പിക്കാമെന്നും ഗാസി പാക് അധികൃതരെ അറിയിച്ചിരുന്നു എന്നു വേണം അനുമാനിക്കാൻ. കശ്മീരിൽ യുവാക്കൾ കൂടുതലായി ഭീകരവാദത്തിലേക്കു തിരിയുന്നുവെന്നു കരസേന തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഈ യുവാക്കളുടെ നീക്കം നിരീക്ഷിക്കാനും കഴിഞ്ഞില്ല.

അഫ്സൽ ഗുരു വാർഷികം

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 9ന് തീവ്രവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഒരാഴ്ച വൈകിയാണ് ആക്രമണം ഉണ്ടായതെന്നു മാത്രം.

ലെത്പോറയുടെ പ്രാധാന്യം

പുൽവാമയിലെ ലെത്പോറ ഗ്രാമത്തിനടുത്താണ് ആക്രമണം ഉണ്ടായത്. ലെത്പോറയ്ക്കു ചുറ്റും പ്രത്യേക സുരക്ഷ ഏർപ്പെടുത്തേണ്ടിയിരുന്നു. കാരണം 2017 ഡിസംബർ 31 ന് ലെത്പോറയിലെ കമാൻഡോ പരിശീലന കേന്ദ്രത്തിൽ ജയ്ഷെ മുഹമ്മദ് ആക്രമണം നടത്തിയതാണ്. അന്ന് 7 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെടുകയും ചെയ്തു.

യുവാക്കൾ ഭീകരതയിലേക്ക്

കശ്മീരിൽ ഭീകരതയിലേക്കു തിരിഞ്ഞ യുവാക്കളുടെ എണ്ണം:

2014– 53

2015 – 66

2016 – 88

2017 – 126

2018 - 191

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com