കുറഞ്ഞ കൂലി 375 രൂപ എങ്കിലുമാക്കണമെന്ന് വിദഗ്ധസമിതി; നിലവിൽ 176 രൂപ
Mail This Article
ന്യൂഡൽഹി∙ രാജ്യമെങ്ങും കുറഞ്ഞ കൂലി ഇരട്ടിയാക്കാൻ വിദഗ്ധസമിതി ശുപാർശ. രാജ്യമാകെ കുറഞ്ഞ കൂലി 375 രൂപയാക്കി നിജപ്പെടുത്തുകയോ വ്യത്യസ്ത മേഖലകളിൽ 342 മുതൽ 447 വരെ 5 സ്ലാബുകൾ നടപ്പാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ നിർദേശം.
സമീകൃതാഹാരത്തിനു പുറമേ വസ്ത്രം, വിനോദം, യാത്ര, വീട്ടു വാടക, വിദ്യാഭ്യാസം, വൈദ്യസഹായം, പാദരക്ഷ തുടങ്ങിയവയും അവശ്യ ജീവിതഘടകങ്ങളായി പരിഗണിച്ചാണു കുറഞ്ഞ കൂലി നിശ്ചയിച്ചത്. 6 മാസം കൂടുമ്പോൾ പരിഷ്കരിക്കണമെന്നും ശുപാർശയുണ്ട്. നിലവിൽ 176 രൂപയാണ് ദേശീയ മിനിമം കൂലി.
വി.വി. ഗിരി നാഷനൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ അനൂപ് സത്പതി അധ്യക്ഷനായ സമിതിയുടേതാണു ശുപാർശ. പൊതുജന അഭിപ്രായങ്ങളും നിർദേശങ്ങളുമറിയാൻ ഇതു തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിൽ കുറഞ്ഞ കൂലി 414 രൂപ
∙ രാജ്യത്തെ 5 മേഖലകളായി തിരിച്ചാണു സ്ലാബ് നിർണയിച്ചത്. കേരളം ഉൾപ്പെട്ട മൂന്നാം മേഖലയിൽ 414 രൂപയാണു കൂലി. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളും ഈ മേഖലയിലാണ്.