ADVERTISEMENT

ന്യൂഡൽഹി∙ മലയാളി വി. വി. വസന്തകുമാർ ഉൾപ്പെടെ 40 ധീരജവാന്മാർക്ക് രാജ്യം സങ്കടയാത്രാമൊഴിയേകി; അവരുടെ കുടുംബങ്ങളെ എന്നും ചേർത്തുപിടിക്കുമെന്ന  ഉറപ്പോടെ. 

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജന്മാനാടുകളിലെത്തിക്കുകയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു  സംസ്കാരച്ചടങ്ങുകൾ. 

ഇതിനിടെ, പാക്കിസ്ഥാനെതിരെ രാജ്യാന്തര സമ്മർദം ശക്തമായി. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നു വ്യക്തമാക്കിയ യുഎസ്, ഭീകരസംഘങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായവും അവയുടെ ആസ്തികളും മരവിപ്പിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

ഭീകരസംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെ നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ സാമ്പത്തിക നടപടി കർമ സമിതിക്ക് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് – എഫ്എടിഎഫ്) പാക്കിസ്ഥാനെതിരെയുള്ള വിശദമായ രേഖകൾ ഉടൻ കൈമാറും. എഫ്എടിഎഫ് യോഗം ഇന്നു പാരിസിൽ തുടങ്ങുകയാണ്. പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ പെടുത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.

പട്ടികയിൽ ഉൾപ്പെട്ടാൽ പാക്കിസ്ഥാനു ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യൻ‍ വികസന ബാങ്ക് തുടങ്ങിയവയിൽ നിന്നുള്ള സഹായത്തിന് തടസ്സമുണ്ടാകാം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഇതു വലിയ തിരിച്ചടിയാവും. 

വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്നലെയും ചർച്ച നടത്തി. 

പുൽവാമ വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേർത്ത സർവകക്ഷിയോഗം, ഒരുമിച്ചുനിന്ന് വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയം വ്യക്തമാക്കി.

ഭീകരാക്രണണത്തിനെതിരായ രാജ്യമെങ്ങുമുയർന്ന ജനവികാരം പലയിടത്തും വൻപ്രതിഷേധമായി. മുംബൈയിൽ ട്രെയിൻ തടഞ്ഞു. ജമ്മുവിൽ സ്ഥിതി ശാന്തമായെങ്കിലും കർഫ്യൂ തുടരുകയാണ്.

ഓരോ കണ്ണീർത്തുള്ളിക്കും മറുപടി നൽകും: മോദി

‘പുൽവാമയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തവരുടെയും ഓരോ കണ്ണീർതുള്ളിക്കും മറുപടി നൽകും. സൈന്യത്തെ വിശ്വാസത്തിലെടുത്ത് ജനങ്ങൾ ക്ഷമ പാലിക്കണം. പുൽവാമയിൽ വീരമൃത്യു വരിച്ചവരുടെ ത്യാഗം വൃഥാവിലാവില്ല. ജവാന്മാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്.  പുതിയ രീതികളും നയങ്ങളും ഉള്ള പുതിയ ഇന്ത്യയാണിത്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാൻ തോക്കുകളും ബോംബുകളും നൽകുന്നവരെയും വെറുതെ വിടില്ല. അവരെ സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കില്ല’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com