പശുക്കളെ ഇടിച്ച് ബ്രേക്ക് പോയി; ഉദ്ഘാടനത്തിനു പിന്നാലെ പണിമുടക്കി ‘വന്ദേ ഭാരത്’
Mail This Article
ന്യൂഡൽഹി ∙ അതിവേഗ ട്രെയിൻ ‘വന്ദേഭാരത് എക്സ്പ്രസ്’ ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ പണിമുടക്കി. ആദ്യ യാത്രയ്ക്കു ശേഷം വാരാണസിയിൽ നിന്നു ഡൽഹിയിലേക്കു മടങ്ങുന്നതിനിടെ പശുക്കളെ ഇടിച്ച് ബ്രേക്കിങ് സംവിധാനം തകരാറിലാവുകയായിരുന്നു. നാല് കംപാർട്മെന്റുകളിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. അവസാനത്തെ കംപാർട്മെന്റ് പാളത്തിൽ നിന്ന് അൽപം തെന്നിയെങ്കിലും അപകടമുണ്ടായില്ലെന്ന് ഉത്തര റെയിൽവേ അറിയിച്ചു. ബ്രേക്ക് തകരാർ പരിഹരിച്ചു 10 കിലോമീറ്റർ വേഗത്തിൽ യാത്ര പുനരാരംഭിച്ച ട്രെയിനിൽ നിന്നു രൂക്ഷ ഗന്ധവും ചെറിയ പുകയുമുണ്ടായതായി യാത്രക്കാർ പറയുന്നു.
സാങ്കേതിക വിദ്യയിലുണ്ടായ തകരാർ കാരണമാണിതെന്നാണു വിലയിരുത്തൽ. തുടർന്ന്, 40 കിലോമീറ്റർ വേഗത്തിൽ യാത്ര തുടർന്ന് അടുത്ത സ്റ്റേഷനിലെത്തി, വീണ്ടും തകരാർ പരിഹരിച്ചതിനു ശേഷമായിരുന്നു യാത്ര. പ്രശ്നം പരിഹരിച്ചെന്നും ഇന്നത്തെ സർവീസ് മുടങ്ങില്ലെന്നും റെയിൽവേ അറിയിച്ചു. 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ 9.45 മണിക്കൂറിലാണ് വാരാണസിലെത്തിയത്.
ഇന്നലെ രാവിലെ 6.30നു ഡൽഹിക്ക് 200 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ തുണ്ട്‌ല സ്റ്റേഷനു സമീപമായിരുന്നു അപകടം.
വന്ദേ ഭാരത്(ട്രെയിൻ–18) വെള്ളിയാഴ്ചയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന ദിവസം വിശിഷ്ടാതിഥികളും മാധ്യമപ്രവർത്തകരുമായി വാരാണസിയിലേക്കു പോയ ട്രെയിൻ രാത്രി മടക്കയാത്ര ആരംഭിച്ചത് രാത്രി 10.30ന്. കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു പിന്നാലെ ട്രെയിൻ ഉദ്ഘാടനം ചെയ്തതു വിമർശനത്തിനിടയാക്കിയിരുന്നു.