ചർച്ചയുടെ വഴി തുറന്നിട്ടത് തിരിച്ചടിക്കാൻ ഉറപ്പിച്ച്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ – പാക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയാണു വേണ്ടതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശന വേളയിൽ സംയുക്ത പ്രസ്താവനയിറക്കിയെങ്കിലും ഭീകര താവളങ്ങൾ ആക്രമിക്കണമെന്നതിൽ ഇന്ത്യൻ ഭരണകൂടത്തിന് സംശയമുണ്ടായിരുന്നില്ല. അത് വൈകരുതെന്നതിലും വ്യക്തതയുണ്ടായിരുന്നു. പുൽവാമ ഭീകരാക്രമണം നടന്ന് 12ാം ദിവസമാണ് തിരിച്ചടി നൽകിയത്.
സൈന്യത്തിനു പൂർണ സ്വാതന്ത്ര്യമെന്നും സമയവും സ്ഥലവും രീതിയും അവർക്കു തീരുമാനിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും, ഉടനെയുള്ള ആക്രമണത്തിന് ഭരണനേതൃത്വം താൽപര്യപ്പെട്ടു. ആഭ്യന്തരവും നയതന്ത്രപരവുമായ കാരണങ്ങളാണ് അതിനു നിർബന്ധിച്ചത്:
∙ പുൽവാമ ആക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി രാജ്യാന്തരതലത്തിൽ ഉയർന്ന വികാരം പ്രയോജനപ്പെടുത്തണം. എപ്പോഴെങ്കിലും തിരിച്ചടിച്ചാൽ രാജ്യാന്തര സമൂഹം ഇപ്പോഴത്തെ രീതിയിൽ ഒപ്പം നിൽക്കണമെന്നില്ല.
∙ പൊതുതിരഞ്ഞെടുപ്പ് തീയതി ഉടനെ പ്രഖ്യാപിക്കും. അതിനു മുൻപ് പരിമിതമായ തോതിലെങ്കിലും ഭീകരരെ തിരിച്ചടിക്കണം. ആക്രമണം നടത്തിയേ പറ്റൂ എന്ന് ബിജെപിയും സമ്മർദ നിലപാടെടുത്തു.
നയതന്ത്രപരമായ ഒരുക്കങ്ങൾ
പുൽവാമ സംഭവത്തിനു പിന്നാലെ വിവിധ രാജ്യങ്ങളുമായി നടത്തിയ ചർച്ചയിൽ വിദേശകാര്യ സെക്രട്ടറിയും മറ്റും ഉറപ്പാക്കിയ പ്രതികരണമിതാണ്: ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്. അത് ഉറപ്പാക്കാൻ അതിർത്തി കടന്ന് ആക്രമിക്കുന്നതിലും പിഴവില്ല.
ഇന്നലെ, രാജ്യാന്തര അതിർത്തി കടന്നുള്ള ആക്രമണത്തിനു ശേഷം വിദേശരാജ്യങ്ങളുടെ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ സെക്രട്ടറി പ്രധാനമായി പറഞ്ഞത്, സ്ഥിതി രൂക്ഷമാക്കാൻ ഇന്ത്യ താൽപര്യപ്പെടുന്നില്ലെന്നാണ്. അതായത്, അടിക്കു തിരിച്ചടി നൽകി. പാക്കിസ്ഥാൻ പ്രകോപിപ്പിക്കുന്നില്ലെങ്കിൽ ഇനി കൂടുതൽ നടപടികളില്ല.
മറ്റു രാജ്യങ്ങൾ അംഗീകരിക്കുന്ന രീതിയിൽ മാത്രമായിരുന്നു ആക്രമണമെന്ന് വിശദീകരിക്കാനും ഇന്ത്യ താൽപര്യപ്പെട്ടു. പാക്കിസ്ഥാന്റെ സമീപനം അംഗീകരിക്കാനാവില്ലെന്ന നിലപാടിന് അടിവരയിടുമ്പോഴും, പുൽവാമ മാത്രമാണ് ഇപ്പോൾ പ്രകോപിപ്പിക്കുന്നതെന്നു സൂചിപ്പിക്കുന്ന പരാമർശം വിദേശകാര്യ സെക്രട്ടറിയിൽനിന്നുണ്ടായതും അതുകൊണ്ടുതന്നെ.
ബാലാക്കോട്ടിലെ ഭീകര പരിശീലന സംവിധാനങ്ങൾ ജയ്ഷിന്റേതു മാത്രമല്ല, ഹിസ്ബുൽ മുജാഹിദീനും ലഷ്‌കറെ തയിബയും അവിടെ സജീവമാണെങ്കിലും ജയ്ഷിനെ ആക്രമിച്ചുവെന്നാണ് ഗോഖലെ പറഞ്ഞത്. സാധാരണ ജനങ്ങൾക്കു ദുരിതമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും.
പാക്കിസ്ഥാൻ കെണിയിലായി
ആക്രമണവിവരം പുറത്തുവിട്ടതു പാക്കിസ്ഥാനാണ്. എന്നാൽ, എങ്ങും തൊടാതെയുള്ള പരാമർശങ്ങളിലൂടെയായിരുന്നു അത്. ആക്രമണം നടന്നതായും ഭീകരർ കൊല്ലപ്പെട്ടതായും അംഗീകരിക്കാൻ ആദ്യം അവർ തയാറായില്ല. ഇന്ത്യ കെട്ടിച്ചമച്ച സംഭവമാണെന്നായിരുന്നു വാദം.
എന്നാൽ, കടുത്ത രീതിയിലുള്ള കടന്നാക്രമണെന്നും പിന്നീടു പറഞ്ഞു. ഇതെല്ലാം, ആക്രമണം പാക്കിസ്ഥാനെ വിഭ്രമത്തിലാക്കിയതിനു തെളിവാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഭീകരർ കൊല്ലപ്പെട്ടെന്നു സമ്മതിക്കുന്നത് ആക്രമിക്കപ്പെട്ട സ്ഥലത്ത് ഭീകരരുണ്ടായിരുന്നു എന്നു സമ്മതിക്കുന്ന നടപടിയാവും. ചൈന ഉൾപ്പെടെ പല രാജ്യങ്ങളും ആക്രമണത്തെ അപലപിക്കാൻ തയാറായില്ലെന്നതും പാക്കിസ്ഥാനെ വിഷമസ്ഥിതിയിലാക്കി.