മുളയിലേ നുള്ളി സേന; വ്യോമാക്രമണം ചാവേർ ആക്രമണത്തിനുള്ള ജയ്ഷ് ശ്രമം തകർക്കാൻ
Mail This Article
ന്യൂഡൽഹി ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണത്തിനു ശ്രമിക്കുന്നുവെന്ന് വിശ്വസനീയമായ വിവരം ലഭിച്ചെന്നും വരാൻ പോകുന്ന അപകടം തടയാൻ മുൻകൂട്ടിയുള്ള ആക്രമണം തികച്ചും അനിവാര്യമായെന്നും ഇന്ത്യ. ഭീകരരെ മാത്രം ലക്ഷ്യംവച്ചുള്ളതായിരുന്നു ഇന്നലത്തെ വ്യോമാക്രമണമെന്നും ആക്രമണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചുള്ള പ്രസ്താവനയിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.
ബാലാക്കോട്ടിൽ ജെയ്ഷിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് ഇന്ത്യ ആക്രമിച്ചത്. ഒട്ടേറെ ജയ്ഷ് ഭീകരരെയും പരിശീലകരെയും സീനിയർ കമാൻഡർമാരെയും ചാവേറാകാൻ പരിശീലനത്തിലായിരുന്ന ജിഹാദി സംഘങ്ങളെയും ഇല്ലാതാക്കി. ജയ്ഷ് തലവൻ മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ യൂസുഫ് അസ്ഹറാണ് ബാലാക്കോട്ടെ കേന്ദ്രത്തിനു നേതൃത്വം നൽകിയിരുന്നത്.
ഇന്ത്യയുടെ കാരണങ്ങൾ
∙കഴിഞ്ഞ 14ന് ചാവേർ ആക്രമണം നടത്തിയത് പാകിസ്ഥാനിൽ താവളമുള്ള ജയ്ഷാണ്. ഇവർ രണ്ടു ദശകമായി പാകിസ്ഥാനിൽ സജീവമാണ്. 2001 ഡിസംബറിൽ ഇന്ത്യൻ പാർലമെന്റും 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമതാവളവും ആക്രമിച്ചത് ഇവരാണ്.
∙പാകിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും പരിശീലന കേന്ദ്രങ്ങൾ എവിടെയെന്ന് പാക്കിസ്ഥാന് പലപ്പോഴായി വിവരങ്ങൾ നൽകിയിരുന്നു. താവളങ്ങളില്ലെന്നാണ് പാക്ക് നിലപാട്. നൂറുകണക്കിനു ജിഹാദികളെ പരിശീലിപ്പിക്കാൻ ശേഷിയുള്ള വലിയ താവളങ്ങൾക്ക് പാക്ക് അധികാരികളുടെ അറിവോടെയല്ലാതെ പ്രവർത്തിക്കാനാവില്ല.
∙ ജിഹാദികൾക്ക് പരിശീലനവും ആയുധവും ലഭിക്കുന്നതു തടയാനെന്നോണം ജയ്ഷിനെതിരെ നടപടി വേണമെന്ന് പാക്കിസ്ഥാനോടു പല തവണ ആവശ്യപ്പെട്ടു. സ്വന്തം മണ്ണിലെ ഭീകരപ്രവർത്തന സംവിധാനങ്ങൾ ഇല്ലാതാക്കാൻ ഉറച്ച നടപടികളുണ്ടായില്ല. മലമുകളിൽ കാട്ടിലുള്ള ഭീകരപ്രവർത്തന പരിശീലന കേന്ദ്രം ജനവാസകേന്ദ്രങ്ങൾക്ക് അകലെയാണ്. സാധാരണ ജനത്തിന് ജീവാപായം ഉണ്ടാകരുതെന്ന താൽപര്യവും ആക്രമണ കേന്ദ്രം നിശ്ചയിക്കുന്നതിൽ ഘടകമായെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.