ശുഭവാർത്തകൾ കാത്ത്, അഭിനന്ദന്റെ കുടുംബം
Mail This Article
ചെന്നൈ∙ ‘എനിക്ക് ഒന്നും പറയാനില്ല. ദയവായി ഇക്കാര്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്’ – വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ വീട്ടിലേക്ക് കൂട്ടത്തോടെ എത്തിയ മാധ്യമപ്രവർത്തകരോട് പിതാവ് റിട്ട. എയർമാർഷൽ സിംഹക്കുട്ടി വർധമാൻ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞതിങ്ങനെ.
ചെന്നൈ നഗരപ്രാന്തത്തിലെ സേലയൂർ ജൽവായു വിഹാറിലെ എയർഫോഴ്സ് ഹൗസിങ് കോളനിയിലാണു അഭിനന്ദന്റെ കുടുംബം താമസിക്കുന്നത്. കിഴക്കൻ വ്യോമസേനാ കമാൻഡ് മുൻ മേധാവിയായിരുന്നു സിംഹക്കുട്ടി വർധമാൻ. നിലവിലെ സാഹചര്യത്തിൽ പ്രതികരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അഭിനന്ദന്റെ ഭാര്യയും 2 മക്കളും ഇവിടെയാണു താമസമെന്ന് അയൽവാസികൾ പറയുന്നു.
ഇതിനിടെ, പൊലീസ് എത്തി സിംഹക്കുട്ടി വർധമാനുമായി ചർച്ച നടത്തി. താംബരം എയർഫോഴ്സ് സ്റ്റേഷൻ മേധാവികളും വീടു സന്ദർശിച്ചു. വീടിനു മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ കോളനിയിലേക്കുള്ള പ്രവേശന കവാടം അടച്ചു.
തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നുള്ളവരാണ് അഭിനന്ദന്റെ കുടുംബം. പിതാവിന്റെ പാത പിന്തുടർന്നാണു വ്യോമസേനയിൽ ചേർന്നത്. അഭിനന്ദനുമായി ബന്ധപ്പെട്ട ഒട്ടേറെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നു സിംഹക്കുട്ടി വർധമാൻ അഭ്യർഥിച്ചു.