ഇനി ‘ഡീബ്രീഫിങ്’; ഇന്ത്യന്‍ ഏജന്‍സികള്‍ അഭിനന്ദനെ വിശദമായി ചോദ്യം ചെയ്യും
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിൽ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കാത്തിരിക്കുന്നതു വിശദമായ ചോദ്യം ചെയ്യൽ. ‘ഡീബ്രീഫിങ്’ എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും.
പാക്ക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക്ക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനോടു ചോദിച്ചറിയും.
ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീട് മാധ്യമങ്ങൾ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തണമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ അഭിനന്ദനു വിശദമായ ക്ലാസെടക്കും.