ADVERTISEMENT

അബുദാബി∙ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളോട് അതിൽ നിന്നു പിന്മാറാൻ ആവശ്യപ്പെടണമെന്ന് ഇസ്‌ലാമിക രാഷ്ട്ര സഹകരണ സംഘടനാ (ഒഐസി) സമ്മേളനത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്റെ പേര് പരാമർശിച്ചില്ല. ഭീകരർക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതത്തിനെതിരെയല്ലെന്നു സുഷമ വ്യക്തമാക്കി. 

ഇസ്‍ലാമിന്റെ അർഥം തന്നെ സമാധാനം എന്നാണെന്ന് സുഷമ പറഞ്ഞു. അല്ലാഹുവിന്റെ 99 പര്യായങ്ങളിൽ ഒന്നിനു പോലും അക്രമം എന്ന അർഥമില്ല. സ്നേഹവും സാഹോദര്യവും സമാധാനവുമാണ് ഇസ്‌ലാമും മറ്റു മതങ്ങളും പഠിപ്പിക്കുന്നത്. ഭീകരവാദം പല പേരുകളിൽ വരാം. മതങ്ങളെ  ദുരുപയോഗം ചെയ്യാം. ഇതിനെ ഒറ്റക്കെട്ടായി നേരിടണം. ഭീകരതയ്ക്കു സാമ്പത്തിക സഹായം ചെയ്യരുതെന്ന് ആവശ്യപ്പെടണം. സൈനിക ശക്തിയിലൂടെയോ നയതന്ത്രജ്ഞതയിലൂടെയോ മാത്രം ഇതിനാവില്ല. മതങ്ങളുടെ ശരിയായ അന്തഃസത്തയിലൂന്നി രാഷ്ട്രങ്ങളും ആത്മീയനേതാക്കളും മുന്നോട്ടു വരണം. വ്യക്തിബന്ധങ്ങളും സമൂഹമാധ്യമങ്ങളും ഇതിനായി ഉപയോഗിക്കണം– സുഷമ ആവശ്യപ്പെട്ടു.

ഖുർ ആൻ, ഋഗ്വേദ വചനങ്ങൾ ഉദ്ധരിച്ചു നടത്തിയ 15 മിനിറ്റ് പ്രസംഗം ഹർഷാരവത്തോടെയാണു സദസ് വരവേറ്റത്. ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചു പാക്കിസ്ഥാൻ ബഹിഷ്കരിച്ച സമ്മേളനത്തിൽ, മറ്റ് 56 അംഗരാജ്യങ്ങളും പങ്കെടുത്തു.

ഇതിനിടെ, പാക്ക് ഭീകരവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്നു ഗൾഫ് വിദേശകാര്യമന്ത്രിമാരോടു സുഷമ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നു വിദേശകാര്യ വക്താവ് അറിയിച്ചു.

കശ്മീരിനെ കുറിച്ച് ആശങ്ക: ഒഐസി

കശ്മീരിലെ ജനങ്ങളുടെ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് ഒഐസി സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹ്മദ് അൽ ഉതൈമീൻ പ്രമേയത്തിലെ ഒറ്റവരി പരാമർശത്തിൽ സൂചിപ്പിച്ചു. കശ്മീർ വിഷയം പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇന്നു ചർച്ചയ്ക്കെടുക്കും.

പാക്കിസ്ഥാന്റെ വാശിക്ക് യുഎഇയുടെ തിരുത്ത്

1969ൽ മൊറോക്കോയിൽ ഒഐസി രൂപീകരണ സമ്മേളനത്തിൽ ഇന്ത്യയ്ക്കും ക്ഷണമുണ്ടായിരുന്നു. മുതിർന്ന കേന്ദ്ര മന്ത്രി ഫക്രുദീൻ അലി അഹമ്മദ് അവിടെ എത്തിയെങ്കിലും അപ്രതീക്ഷിതമായ‌ി ക്ഷണം റദ്ദാക്കിയതിനാൽ മടങ്ങി. പാക്കിസ്ഥാന്റെ സമ്മർദത്തെ തുടർന്നായിരുന്നു ഇത്. ഒഐസിയിൽ ഇന്ത്യ നിരീക്ഷക രാജ്യമായേക്കുമെന്ന സൂചനകളെ തുടർന്നായിരുന്നു പാക്ക് ഇടപെടൽ. 50 വർഷം മുൻപ് ഇന്ത്യയോടു ചെയ്തത്, ഊഷ്മളതയോടെ തിരുത്തുകയാണ് ഇപ്പോൾ യുഎഇ ചെയ്തത്.

English Summary: In a major diplomatic achievement, India for the first time addressed the OIC meeting on Friday

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com