എഫ് 16 തകർന്നത് യുഎസിനും ക്ഷീണം
Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകർത്തുവെന്ന് ഇന്ത്യൻ സേനാ അധികൃതർ ആവർത്തിച്ചു പറയുന്നത് വെറുതേയല്ല. അത് പാക്കിസ്ഥാനുള്ള മുന്നറിയിപ്പു മാത്രമല്ല; യുഎസിനുള്ള സന്ദേശം കൂടിയാണ്. എഫ് 16 വിമാനത്തെ ഇന്ത്യയുടെ മിഗ് 21 ബൈസൻ വെടിവച്ചിട്ടു എന്നത് ബുധനാഴ്ച മുതൽ യുദ്ധവിമാന ചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ്. യുഎസിൽ നിർമിച്ച് പാക്കിസ്ഥാനു കൈമാറിയ വിമാനമാണ് എഫ് 16. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മിഗ് 21 ബൈസൻ വിമാനങ്ങൾ പഴയവയാണ്.
അതായത്, യുദ്ധ വൈമാനികൻ എന്ന നിലയിൽ പഴയ വിമാനവുമായി പറന്ന് ആധുനിക വിമാനമായ എഫ് –16നെ തകർത്തിരിക്കയാണ് അഭിനന്ദൻ. യുഎസ് നിർമിച്ച അത്യാധുനിക നാലാം തലമുറ യുദ്ധവിമാനമായ എഫ് –16നെ റഷ്യൻ നിർമിത വിമാനമായ മിഗ് –21 ബൈസൻ തകർത്തുവെന്നതു യുഎസിനു വലിയ ക്ഷീണമാണ്. എഫ് 16 വിമാനങ്ങൾ തന്നെ രണ്ടു തരമുണ്ട് – ആദ്യത്തെ എഫ് 16, പുതിയ എഫ് 16 ബ്ളോക്ക് 52 ഇനവും. ഇന്ത്യ വെടിവച്ചിട്ടത് പഴയ തലമുറയിലെ എഫ് 16 യുദ്ധവിമാനമാണ്. പാക്കിസ്ഥാന്റെ പക്കൽ 63 എഫ് 16 വിമാനങ്ങളുണ്ടെന്നാണു കണക്ക്.