പാക്ക് ജയിലിൽ 74 ഇന്ത്യൻ സൈനികർ; സമ്മതിക്കാതെ പാക്കിസ്ഥാൻ
Mail This Article
ന്യൂഡൽഹി ∙ സർക്കാരിന്റെ കണക്കനുസരിച്ചു പാക്ക് ജയിലിലുള്ളത് 74 ഇന്ത്യൻ സൈനികർ. ഇതിൽ 54 പേർ 1971നു ശേഷം പിടിയിലായവരാണ്. എത്രപേർ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തമല്ല. 2010 നു ശേഷം തടവുകാരെ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇന്ത്യ പുറത്തു വിട്ടിട്ടില്ല. എന്നാൽ, ഇന്ത്യൻ സൈനികരാരും ജയിലിലില്ലെന്നാണു പാക്കിസ്ഥാന്റെ നിലപാട്. ചൈനയിൽ ഇന്ത്യൻ സൈനികത്തടവുകാരില്ല.
നിരന്തര നയതന്ത്ര ശ്രമങ്ങളെത്തുടർന്ന് 2007 ജൂണിൽ ഇന്ത്യയിൽ നിന്നു ബന്ധുക്കളുടെ സംഘത്തിനു പാക്ക് ജയിലുകൾ സന്ദർശിക്കാൻ അനുമതി ലഭിച്ചിരുന്നു. 10 ജയിലുകൾ സന്ദർശിച്ചെങ്കിലും ആരെയും കണ്ടെത്താൻ സംഘത്തിനു കഴിഞ്ഞില്ല.
തുടർനടപടികൾക്കായി പ്രതിരോധ മന്ത്രാലയത്തിൽ കമ്മിറ്റിക്കു രൂപം നൽകിയിരുന്നു. പക്ഷേ, ഇന്ത്യൻ സൈനികത്തടവുകാരില്ലെന്ന നിലപാടിൽ പാക്കിസ്ഥാൻ ഉറച്ചുനിന്നു. സൈനികർ പിടിയിലായാൽ ഉഭയകക്ഷി ചർച്ചകളിലൂടെ പരസ്പരം കൈമാറണമെന്നാണു ഷിംല കരാറിലെ വ്യവസ്ഥ. ഇതേസമയം, 1965, 1971 യുദ്ധങ്ങൾ കഴിഞ്ഞ് 7 വർഷമായിട്ടും തിരിച്ചെത്താത്ത സൈനികർ മരിച്ചതായി കണക്കാക്കി കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
2017 ൽ സമുദ്രാതിർത്തി ലംഘിച്ചതിന് പാക്ക് പിടിയിലായ 440 മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി മുൻ വിദേശ സഹമന്ത്രി എം.ജെ. അക്ബർ കഴിഞ്ഞ വർഷം ജനുവരിയിൽ ലോക്സഭയെ അറിയിച്ചിരുന്നു. 2017 ൽ പാക്ക് അതിർത്തി കടന്നതിനു പിടിയിലായ മറ്റ് 72 പേരെയും തിരിച്ചയച്ചിരുന്നു.