സംഘർഷസമയത്തും മോദി ഷോ: രാഹുൽ ഗാന്ധി
Mail This Article
മുംബൈ∙ ഇന്ത്യാ-പാക്ക് ബന്ധങ്ങൾ ഏറ്റവും വഷളായ അവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്റെ പബ്ലിക് റിലേഷൻസ് ‘അഭ്യാസങ്ങൾ’ നിർത്താൻ കഴിഞ്ഞിട്ടില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തര മഹാരാഷ്ട്രയിലെ ധുളെയിൽ കോൺഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിക്കുകയായിരുന്നു .
5 മിനിറ്റ് പോലും സ്വന്തം ‘പബ്ലിസിറ്റി ഷോ’ മാറ്റിവയ്ക്കാൻ മോദിക്ക് കഴിയില്ല. ഇതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. രാജ്യരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോഴും മോദിക്ക് ഇരട്ടത്താപ്പാണ്. പുൽവാമ ഭീകരാക്രമണത്തിനു ശേഷം രാജ്യം ഒന്നിച്ചു നിൽക്കുകയാണെന്നു മാധ്യമങ്ങളോട് പറഞ്ഞ് തൊട്ടടുത്ത നിമിഷം കോൺഗ്രസിനെ ആക്രമിക്കും. എന്നാൽ, പുൽവാമ സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്നാണു താൻ പ്രവർത്തകരോടു പറഞ്ഞത്. ബിജെപി ചെല്ലുന്നിടത്തെല്ലാം വെറുപ്പും അക്രമവും പ്രചരിപ്പിക്കുകയാണ്, രാഹുൽ ആരോപിച്ചു. ധുളെയിൽ മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചതിനു മറുപടിയായിരുന്നു വാക്കും.
പ്രധാനമന്ത്രി വാർത്താസമ്മേളനം വിളിച്ചു പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നു രാഹുൽ മുംബൈയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആവശ്യപ്പെട്ടു. ഇതുവരെ മോദി വാർത്താസമ്മേളനം നടത്തിയിട്ടില്ല. അദ്ദേഹം കള്ളൻ മാത്രമല്ല ഭീരു കൂടിയാണ്. സത്യം കേൾക്കണമെങ്കിൽ ഇവിടെ വരിക. കള്ളം മാത്രമാണു വേണ്ടതെങ്കിൽ മോദിയുടെ റാലികൾക്കു പോകുക – രാഹുൽ പറഞ്ഞു.