ബംഗാളിൽ പ്രതിസന്ധി; സിപിഎം സിറ്റിങ് സീറ്റുകള്‍ നോട്ടമിട്ട് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ ബംഗാളിൽ സിപിഎം – കോൺഗ്രസ് തിരഞ്ഞെടുപ്പു ധാരണയിൽ തുടക്കത്തിലേ പ്രതിസന്ധി. 2014 ൽ സിപിഎം വിജയിച്ച റായ്ഗഞ്ച്, മുർഷിദാബാദ് എന്നീ സീറ്റുകളിൽ മത്സരിക്കുമെന്ന കോൺഗ്രസ് നിലപാടാണ് പ്രശ്നമാകുന്നത്. സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്ന ധാരണയിലാണ് വിള്ളൽ വീഴുന്നത്. ഈ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന കർശന നിലപാടിലാണ് സിപിഎം. പ്രശ്നം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചചെയ്യുന്നതിന് പിസിസി അധ്യക്ഷൻ സോമൻ മിത്ര ഡൽഹിയിൽ എത്തിയിട്ടുണ്ട്. സിപിഎമ്മുമായി ഇക്കാര്യം സംസാരിക്കാമെന്ന് രാഹുൽ സമ്മതിച്ചതായി മിത്ര പറയുന്നു.
സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഇടയിൽ പിടിച്ചുനിൽക്കാൻ പെടാപ്പാടു പെടുന്ന കോൺഗ്രസിനും സിപിഎമ്മിനും ഗുണകരമാണ് സഖ്യമെന്ന് നേതാക്കൾക്ക് നന്നായറിയാം.
തർക്ക മണ്ഡലങ്ങളായ റായ്ഗഞ്ചും മുർഷിദാബാദും കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. റായ്ഗഞ്ജ് പ്രിയരഞ്ജൻ ദാസ് മുൻഷിയുടെയും മുർഷിദാബാദ് ആധിർ ചൗധരിയുടെയും സ്വാധീനകേന്ദ്രങ്ങൾ. 2014 ൽ ചതുഷ്കോണ മത്സരത്തിൽ റായ്ഗഞ്ചിൽ 1800 വോട്ടിനും മുർഷിദാബാദിൽ 18,000 വോട്ടിനുമാണ് സിപിഎം ജയിച്ചത്.