സുഷമയിൽനിന്ന് നിർമലയിലേക്ക്; ബിജെപിയിലെ തലമുറമാറ്റം
Mail This Article
ന്യൂഡൽഹി∙ സുഷമ സ്വരാജായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒന്നാം നമ്പർ വനിതാതാരം. എന്നാൽ, വനിതാനിരയിൽ വ്യക്തമായ തലമുറമാറ്റത്തോടെയാണ് ഇത്തവണ ബിജെപിയുടെ പോരാട്ടം.
ആരോഗ്യകാരണങ്ങളാൽ മൽസരരംഗത്തുനിന്നു സുഷമ മാറുന്നതോടെ 2 പേരെയാണു പാർട്ടി ആ നിരയിലേക്ക് ഉയർത്തിക്കാട്ടുന്നത് – കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനെയും സ്മൃതി ഇറാനിയെയും. കേന്ദ്രമന്ത്രിസഭയിലെ ബിജെപി വനിതാ മന്ത്രിമാർ, സ്പീക്കർ എന്നിവരുടെ രാഷ്ട്രീയഭാവി ഇങ്ങനെ:
സുഷമ സ്വരാജ് (66): 1970 കളിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ. ഡൽഹി മുൻമുഖ്യമന്ത്രി. എ.ബി വാജ്പേയി സർക്കാരിലും മന്ത്രി. 15–ാം ലോക്സഭയിൽ പ്രതിപക്ഷ നേതാവ്. 1999 ൽ സോണിയാ ഗാന്ധിക്കെതിരെ കർണാടകയിലെ ബെല്ലാരിയിൽ തീപാറും പോരാട്ടം നടത്തി.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയായ സുഷമ ഇനിയൊരു തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്ന് ഉറപ്പാണ്. രാജ്യസഭയാകും മുന്നിലുള്ള വഴി.
നിർമല സീതാരാമൻ (60): 2008 ൽ പാർട്ടിയുടെ മുഖ‌്യധാരയിൽ. 2010 മുതൽ ബിജെപിയുടെ വക്താവെന്ന നിലയിൽ തിളങ്ങി. നിലവിൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം. കർണാടകയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ ലോക്സഭയിലേക്കു മത്സരിക്കുമെന്ന് അഭ്യൂഹം. തിരുവനന്തപുരത്തു സ്ഥാനാർഥിയാകുമെന്നും കേട്ടിരുന്നു.
സ്മൃതി ഇറാനി (42): ടിവി സീരിയലുകളിലെ തിളങ്ങും താരമായിരുന്നു. 2003 ൽ ബിജെപിയിലെത്തി. മോദിയോട് ആദ്യം പിണങ്ങിയും പിന്നെ ഇണങ്ങിയും വളർച്ച. 2014 ൽ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മൽസരിച്ച് പരാജയപ്പെട്ടു. ഗുജറാത്തിൽനിന്ന് രാജ്യസഭാംഗമായി. ഇത്തവണയും അമേഠിയിൽ മൽസരിക്കും.
ഉമാ ഭാരതി(60): മധ്യപ്രദേശ് മുൻ മുഖ്യന്ത്രി. 4 തവണ എംപി. 2004 ൽ ബിജെപിയിൽ നിന്നു പുറത്തുപോയെങ്കിലും 2011 ൽ തിരിച്ചെത്തി. ഇത്തവണ മൽസരിക്കില്ലെന്നു പ്രഖ്യാപിച്ചെങ്കിലും ആർഎസ്എസ് സമ്മർദമുണ്ട്.
സുമിത്ര മഹാജൻ(76) – ലോക്സഭാ സ്പീക്കർ: ഇൻഡോറിൽ നിന്ന് 1989 മുതൽ 8 തവണ എംപി. വാജ്‌പേയ് സർക്കാരിൽ മാനവശേഷി മന്ത്രിയായിരുന്നു. മൽസരിക്കാൻ തയാറെങ്കിലും പാർട്ടി ഒഴിവാക്കിയേക്കുമെന്ന് സംസാരം.