സ്ക്രീൻ നിറയാൻ മോദി; തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് സിനിമ, വെബ് സീരിസ്
Mail This Article
ന്യൂഡൽഹി∙ ബിജെപിയുടെ തിരഞ്ഞെടുപ്പു പോരിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമയും സീരിയലും തിയറ്ററുകളിലെത്തും. ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 11നു തൊട്ടടുത്ത ദിവസം, സിനിമ ‘പിഎം നരേന്ദ്ര മോദി’ രാജ്യമാകെ പ്രദർശനത്തിനെത്തിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇതിനൊപ്പം, മോദിയെന്ന പേരിൽ വെബ് സീരിസും ഇറങ്ങും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാവും ഇതിന്റെ പ്രദർശനം.
മോദിയുടെ ജീവിതകഥാ ചിത്രമായ പിഎം നരേന്ദ്ര മോദിയിൽ, വിവേക് ഒബ്റോയിയാണ് മോദിയായി എത്തുന്നത്. ഒമൂങ് കുമാറാണ് സംവിധായകൻ.
വെബ് സീരിസിന്റെ ചിത്രീകരണം തന്നെ വിവാദത്തിലായിരുന്നു. 2002 ൽ സബർമതി എക്സ്പ്രസിൽ കർസേവകർ കൊല്ലപ്പെട്ട രംഗം പുനസൃഷ്ടിക്കാൻ വേണ്ടി ട്രെയിൻ ബോഗി കത്തിച്ചതായിരുന്നു പ്രശ്നം. മോക്ക് ഡ്രിൽ പരിപാടികൾക്ക് പശ്ചിമ റെയിൽവേ ഉപയോഗിച്ച ബോഗിയായിരുന്നു കത്തിച്ചത്.
എറോസ് നൗ ഗ്രൂപ്പിന്റെ പിന്തുണയോടെ ഉമേഷ് ശുക്ലയും ആശിഷ് വാഗും ചേർന്നാണ് വെബ് സീരീസ് തയാറാക്കുന്നത്. ഫൈസൽ ഖാൻ, ആശിഷ് ശർമ, മഹേഷ് താക്കൂർ എന്നിവർ മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കും. 40 മിനിട്ടു വീതമുള്ള 10 ഭാഗങ്ങളാണ് ഇതിന്.