ADVERTISEMENT

ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെഡിയൂരപ്പ ബിജെപി കേന്ദ്രനേതാക്കൾക്ക് ഉൾപ്പെടെ 1800 കോടി രൂപ നൽകിയെന്ന മാധ്യമ റിപ്പോർട്ട് ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.  കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി കേന്ദ്ര കമ്മിറ്റിക്കും കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി, ജഡ്ജിമാർ, അഭിഭാഷകർ എന്നിവർക്കും പണം നൽകിയതായി യെഡിയൂരപ്പ ഡയറിയിൽ കുറിച്ചതിന്റെ പകർപ്പാണു പുറത്തുവന്നത്.

പണമിടപാടിൽ മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും പങ്കുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം നിലവിൽ വന്ന ലോക്പാലിന്റെ ആദ്യ കേസായി ഇക്കാര്യം അന്വേഷിക്കണമെന്നും വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. 2017 ൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഡയറിയുടെ പകർപ്പ് പിടിച്ചെടുത്തെങ്കിലും വിവരങ്ങൾ പൂഴ്ത്തിവച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഡയറിയുടെ ആധികാരികത പരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം.

ഈയിടെ അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറും യെഡിയൂരപ്പയും 2017 ൽ ഡയറിയെക്കുറിച്ചു സംസാരിക്കുന്നതിന്റെ രഹസ്യ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേ ഡയറിയിലെ വിശദാംശങ്ങളാണ് ഇപ്പോൾ ഇംഗ്ലിഷ് ഓൺലൈൻ മാധ്യമമായ ‘കാരവൻ’ പുറത്തുവിട്ടത്.

എല്ലാം വ്യാജം, അന്വേഷിച്ച് തള്ളിയത്:  യെഡിയൂരപ്പ

ബെംഗളൂരു ∙ തിരഞ്ഞെടുപ്പു കാലത്ത് മൽസരം കൈവിട്ടെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ് പഴയ ആരോപണങ്ങൾ കുത്തിപ്പൊക്കുകയാണെന്ന് ബി.എസ്. യെഡിയൂരപ്പ. അവർ പറയുന്നതെല്ലാം കള്ളമാണ്. ആ ഡയറിയെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുകയും എല്ലാം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്തതാണ്. എന്റെ കയ്യക്ഷരവും ഒപ്പും വ്യാജമായി ചമച്ചതാണെന്നും കണ്ടെത്തി. വികസനകാര്യങ്ങളെക്കുറിച്ചൊന്നും മിണ്ടാനില്ലാത്ത കോൺഗ്രസ് അടഞ്ഞ അധ്യായം തുറക്കാൻ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ജനപ്രീതി കളങ്കപ്പെടുത്താനുള്ള നീക്കമാണിത്– യെഡിയൂരപ്പ പറഞ്ഞു.

അഡ്വാനി മുതൽ ഗഡ്കരിയുടെ മകന്റെ വിവാഹം വരെ

പണം നൽകിയതിന്റെ വിശദാംശങ്ങൾ എംഎൽഎമാർക്കുള്ള ഡയറിയിൽ 2009 ജനുവരി 17, 18 തീയതികളിൽ കുറിച്ചിട്ടെന്നും പേജുകളിൽ യെഡിയൂരപ്പ ഒപ്പിട്ടിട്ടുണ്ടെന്നുമാണു റിപ്പോർ‍ട്ട്.  ഉഡുപ്പി – ചിക്കമഗളൂരു എംപിയും പ്രമുഖ ബിജെപി നേതാവുമായ ശോഭ കരന്തലാജെയെ താൻ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വച്ചു വിവാഹം ചെയ്തതായി യെഡിയൂരപ്പയുടെ ഡയറിയിൽ ഉണ്ടെന്നു നേരത്തേ ആരോപണം ഉയർന്നിരുന്നു. ഭാര്യയുടെ മരണശേഷമുള്ള ഏകാന്തതയെ തുടർന്നാണു വിവാഹമെന്നാണു കുറിപ്പ്. യെഡിയൂരപ്പ ബിജെപി വിട്ടു കെജെപി രൂപീകരിച്ചപ്പോൾ ഒപ്പം നിന്ന ശോഭ, അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായാണ് അറിയപ്പെടുന്നത്. അവിവാഹിതയാണെന്നാണു രേഖകളിൽ.

ഡയറിയിൽ പറയുന്നത്

∙ ബിജെപി കേന്ദ്ര കമ്മിറ്റിക്ക്  1000 കോടി രൂപ

∙ ജയ്റ്റ്ലിക്കും ഗഡ്കരിക്കും 150 കോടി വീതം

∙ രാജ്നാഥിനു 100 കോടി

∙ അഡ്വാനിക്കും ജോഷിക്കും 50 കോടി വീതം

∙ വിവിധ കേസുകളുമായി ബന്ധപ്പെട്ട്  ജഡ്ജിമാർക്ക് 250 കോടി

∙ അഭിഭാഷകർക്ക് 50 കോടി

∙ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com