പിതാവിന്റെ മണ്ഡലത്തിൽ അഖിലേഷ്, മുലായം ‘സുരക്ഷിത മണ്ഡല’ത്തിൽ
Mail This Article
ലക്‌നൗ ∙ മുലായം സിങ് യാദവിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ അസംഗഡിൽനിന്ന് സമാജ്‌വാദി പാർട്ടി (എസ്‌പി) മേധാവി അഖിലേഷ് യാദവ് മൽസരിക്കും. ‘സുരക്ഷിത മണ്ഡല’മായ മെയിൻപുരിയിൽനിന്നാകും മുലായം (79) മൽസരിക്കുക. അതേസമയം, ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മിഷന് അയച്ച എസ്‌പിയുടെ 40 താരപ്രചാരകരുടെ പട്ടികയിൽ മുലായത്തിന്റെ പേരില്ലായിരുന്നുവെങ്കിലും ഇന്നലെ മുലായത്തിന്റെ പേര് ആദ്യം ചേർത്തു പട്ടിക പുതുക്കി.
അസംഗഡ് സിറ്റിങ് എംപിയാണു മുലായം. നേരത്തേ മൂന്നു വട്ടം ( 1996, 2004, 2009) മെയിൻപുരിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുലായം അസംഗഡിൽനിന്നും മെയിൻപുരിയിൽനിന്നും മൽസരിച്ചു ജയിച്ചിരുന്നു.
ഉത്തർപ്രദേശിലെ 19 സീറ്റും മധ്യപ്രദേശിലെ ഒരു സീറ്റുമാണു എസ്‍പി പ്രഖ്യാപിച്ചിട്ടുള്ളത്. അഖിലേഷിന്റെ ബന്ധുക്കളായ ധർമേന്ദ്ര യാദവ് (ബദായൂം) അക്ഷയ് യാദവ് (ഫിറോസാബാദ് ) എന്നിവരും മൽസര രംഗത്തുണ്ട്. ഇരുവരും സിറ്റിങ് എംപിമാരാണ്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് കനൗജിൽ നിന്നാണു മൽസരിക്കുന്നത്.
എസ്‌പി–ബിഎസ്‌പി–ആർഎൽഡി സഖ്യത്തിൽ എസ്‌പി 38 സീറ്റിലാണു മൽസരിക്കുന്നത്. സഖ്യനേതാക്കളായ അഖിലേഷ് യാദവ്, മായാവതി, അജിത് സിങ് എന്നിവർ പങ്കെടുക്കുന്ന ആദ്യ റാലി ഏപ്രിൽ 7നു സഹറാൻപുരിൽ നടക്കും.
English Summary: SP lists Mulayam as star campaigners, fields Akhilesh from Azamgarh and Azam from Rampur