ഡോവലിന്റെ ഫോൺ ചോർത്തൽ: ആരോപണം തള്ളി സിബിഐ
Mail This Article
ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയുൾപ്പെടെ ഫോൺ ചോർത്തിയെന്ന ആരോപണം തള്ളി സിബിഐ.
നിയമവിരുദ്ധമായി ആരുടെയും ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നു സിബിഐ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണു സിബിഐ നിലപാട് അറിയിച്ചത്.
ഡോവലിന്റെയും സിബിഐ മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെയും ഫോൺവിളികൾ ഒരിക്കലും ചോർത്തിയിട്ടില്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. സിബിഐയിലെ തമ്മിലടിയെ തുടർന്നു സിബിഐ ഡയറക്ടർ ആലോക് വർമയെ അനുകൂലിച്ച സംഘം അജിത് ഡോവലിന്റെയും അസ്താനയുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരായാണു ഡോവലും അസ്താനയും അറിയപ്പെടുന്നത്. അസ്താനയുമായുള്ള ഭിന്നതയെ തുടർന്ന് ആലോക് വർമ അസ്താനക്കെതിരെ കോഴക്കേസെടുത്തിരുന്നു. ഈ കേസ് അന്വേഷിച്ച ഡിഐജി എം.കെ. സിൻഹ ഫോൺ ചോർത്തലിലൂടെ ലഭിച്ച വിവരങ്ങൾ കോടതിയെ അറിയിക്കുകയും ചെയ്തു.
അന്നത്തെ അന്വേഷണ സംഘം അനൗദ്യോഗിക വഴിയിലൂടെയാവാം ഫോൺ വിവരങ്ങൾ ചോർത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണു സിബിഐയുടെ വെളിപ്പെടുത്തൽ.