മിനിമം വേതനം: പണമെത്തുക ഗൃഹനാഥയുടെ അക്കൗണ്ടിൽ; പ്രിയങ്കയുടെ ആശയം ശരിവച്ച് രാഹുൽ
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസിന്റെ മിനിമം വേതന പദ്ധതി പ്രകാരം പ്രതിവർഷമുള്ള 72,000 രൂപ എത്തുക പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്ക്. കുടുംബത്തിന്റെ പുരോഗതി സ്ത്രീകളിലൂടെയാകണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിർദേശം കോൺഗ്രസും അധ്യക്ഷൻ രാഹുൽ ഗാന്ധിയും ശരിവയ്ക്കുകയായിരുന്നു.
വീട്ടമ്മമാരെ ലക്ഷ്യമിട്ടു കോൺഗ്രസ് ദേശീയതലത്തിൽ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാകും ഇത്. മുൻപു യുപിഎ സർക്കാർ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോൾ വീട്ടമ്മമാരെയാണു റേഷൻ കാർഡ് ഉടമകളായി തീരുമാനിച്ചത്.
താഴേത്തട്ടിലുള്ള ജനങ്ങൾക്കു മിനിമം വേതനം എന്ന ആശയം പാർട്ടിയിൽ ആദ്യം അവതരിപ്പിച്ചതു രാഹുലാണ്. പദ്ധതിക്കു രാജ്യത്തുടനീളം വൻ പ്രചാരം നൽകാനാണു സംസ്ഥാന ഘടകങ്ങൾക്കു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരം, വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഇന്നലെ പദ്ധതി വിശദീകരിക്കാൻ വാർത്താസമ്മേളനങ്ങൾ നടത്തി. കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് 2014ലെ തിരഞ്ഞെടുപ്പു വേളയിൽ നരേന്ദ്ര മോദി നൽകിയ വാഗ്ദാനം പാഴ്‍വാക്കായത് കോൺഗ്രസ് പ്രചാരണായുധമാക്കും.
English Summary: NYAY proposal of Congress: the money will reach women's Bank accounts