ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി വിമത എംപിയും ബോളിവുഡ് നടനുമായ ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഇന്നലെയുണ്ടായില്ലെങ്കിലും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അദ്ദേഹം വസതിയിൽ സന്ദർശിച്ചതു കോൺഗ്രസ് പ്രവേശം ഉറപ്പിച്ചു. ശത്രുഘ്നന്റെ പാർട്ടി പ്രവേശം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഏപ്രിൽ ആറിനുണ്ടാകുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സിറ്റിങ് സീറ്റായ ബിഹാറിലെ പട്നാ സാഹിബ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ രൂക്ഷ വിമർശകനായ ശത്രുഘ്നന് ഇക്കുറി പട്നാ സാഹിബിൽ പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആണ് ബിജെപിക്കായി അവിടെ മൽസരിക്കുന്നത്. എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന സിൻഹ നോട്ട് നിരോധനം, ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനുവരിയിൽ വിളിച്ചു ചേർത്ത മോദി വിരുദ്ധ പ്രതിപക്ഷ റാലിയിൽ പങ്കെടുത്തു അദ്ദേഹം ബിജെപിയെ ചൊടിപ്പിച്ചു.

നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയെങ്കിലും പാർട്ടി വിടാതിരുന്ന അദ്ദേഹം, കോൺഗ്രസ് നേതൃത്വവുമായി നടത്തിയ അണിയറ ചർച്ചകൾക്കൊടുവിലാണ് കളം മാറിയത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചർച്ചകൾക്കു നേതൃത്വം നൽകിയത്. ആർജെഡി നേതാവ് തേജസ്വി യാദവ് സിൻഹയ്ക്ക് അവസരം വച്ചു നീട്ടിയെങ്കിലും ദേശീയ പാർട്ടിയുടെ ഭാഗമായി നിൽക്കാനാണു താൽപര്യമെന്ന് അദ്ദേഹം നിലപാടെടുത്തു.

English Summary: Rebel BJP MP Shatrughan Sinha met Congress President Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com