ഇടതിനോ കോൺഗ്രസിനോ ? ശക്തർക്ക് വോട്ടെന്ന് ബംഗാൾ സിപിഎം
Mail This Article
കൊൽക്കത്ത ∙ സ്ഥാനാർഥിയുടെ കരുത്തു നോക്കി, ഇടതിനോ കോൺഗ്രസിനോ വോട്ടു ചെയ്യണമെന്ന് സിപിഎം ബംഗാൾ ഘടകം സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടതുമുന്നണിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെങ്കിൽ നന്നായിരുന്നുവെന്നും പരസ്പരം പഴിചാരനില്ലെന്നും എന്തുകൊണ്ടു ധാരണയുണ്ടായില്ലെന്നു ജനം തീരുമാനിക്കട്ടെയെന്നും മിശ്ര പറഞ്ഞു.
എന്തുകൊണ്ട് ശക്തർക്കു വോട്ട്?
ബിജെപിയെയും തൃണമൂലിനെയും തോൽപിക്കാൻ പരാമവധി ബിജെപി വിരുദ്ധ, തൃണമൂൽ വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കണം. അതുകൊണ്ട് ആഹ്വാനം വളരെ വ്യക്തമാണ് – തൃണമൂലിന്റെയും ബിജെപിയുടെയും സ്ഥാനാർഥിയെ തോൽപിക്കാൻ കോൺഗ്രസ് സ്ഥാനാർഥിക്കാണ് സാധിക്കുന്നതെങ്കിൽ, കോൺഗ്രസിനു വോട്ടു ചെയ്യുക. ഇടതിനാണ് സാധിക്കുന്നതെങ്കിൽ, ഇടതിനു വോട്ട് ചെയ്യുക.
എന്തുകൊണ്ട് ധാരണയുണ്ടായില്ല?
ആരെയും പഴിചാരാനില്ല. കോൺഗ്രസ് കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരത്തിലില്ല. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സിപിഎം രാഷ്ട്രീയ ശത്രുവായി കാണുന്നില്ല. സഖ്യത്തിനല്ല, സീറ്റു ധാരണയ്ക്കു മാത്രമാണ് സിപിഎം താൽപര്യപ്പെട്ടത്. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ വേണം. അതിന് ബിജെപിയെ ചെറുക്കാൻ ഞങ്ങളുടെ പിന്തുണ വേണമെങ്കിൽ, നൽകും.
തൃണമൂലിന്റെ നിലപാട്?
പ്രതിപക്ഷ ഐക്യത്തിനു മമത ബാനർജി നടത്തുന്ന ശ്രമം ബിജെപിയെ സഹായിക്കാനുള്ളതാണ്. മമതയും തൃണമൂലും പ്രതിപക്ഷ ക്യാംപിൽ ബിജെപിയുടെ ട്രോജൻ കുതിരയാണ്. എല്ലാ സാധ്യതകളും മമത മുന്നിൽ കാണുന്നു. 2014ലും അവർ അങ്ങനെയാണു ചെയ്തത്. തൃണമൂലും ബിജെപിയുമായി ബംഗാളിൽ 10–12 സീറ്റിലെങ്കിലും ധാരണയുണ്ട്. ആ സീറ്റുകളിൽ തൃണമൂൽ, ബിജെപിയെ സഹായിക്കും.