‘ക്യോംകി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ഥീ’!
Mail This Article
ന്യൂഡൽഹി∙ മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം വീണ്ടും വിവാദത്തിൽ. ബിരുദമുണ്ടെന്ന അവകാശവാദമാണു മുൻപു ചർച്ചയായതെങ്കിൽ ഇപ്പോൾ ബിരുദമില്ലെന്നു സ്മൃതി നടത്തിയ കുറ്റസമ്മതമാണു വിവാദവിഷയം.
അമേഠിയിൽ നാമനിർേദശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു തനിക്കു ബിരുദമില്ലെന്നു സ്മൃതി രേഖപ്പെടുത്തിയിരിക്കുന്നത്. 1991 ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993 ൽ സീനിയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ കൊമേഴ്സ് ബിരുദത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല – അവർ വെളിപ്പെടുത്തുന്നു.
ബിരുദധാരിയാണെന്നു 2014 ൽ നൽകിയ സത്യവാങ്മൂലം നൽകിയ സ്മൃതി ഇത്തവണ ചുവടുമാറ്റിയതിനെ കളിയാക്കി കോൺഗ്രസാണു രംഗത്തെത്തിയത്. സ്മൃതി ഇറാനിക്കു ബിരുദമില്ലാത്തതു ഞങ്ങൾക്കു പ്രശ്നമല്ല, ബിരുദധാരിയാണെന്നു ‘കള്ള’ സത്യവാങ്മൂലം നൽകാൻ മടിക്കാതിരുന്നതിലും ഇത്രനാൾ തെറ്റിദ്ധാരണ പരത്തിയതിലുമാണു കൗതുകം – കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.
ഇതേസമയം, കോൺഗ്രസ് തന്നെ ആക്രമിക്കും തോറും അവർക്കെതിരായ പ്രവർത്തനം താൻ ഊർജിതമാക്കുമെന്നു സ്മൃതി മുന്നറിയിപ്പു നൽകി. കഴിഞ്ഞ 5 വർഷത്തിനിടെ തനിക്കെതിരെ കോൺഗ്രസ് ഉന്നയിക്കാത്ത ആരോപണമില്ല. എത്രത്തോളം ആക്രമിക്കപ്പെടുന്നോ താൻ അത്രത്തോളം ശക്തയാകും – അവർ അവകാശപ്പെട്ടു.
*‘ക്യോംകി സാസ് ഭി കഭി ബഹു ഥീ’ (ഒരിക്കൽ അമ്മായിയമ്മയും മരുമകളായിരുന്നു) എന്ന പ്രശസ്ത ഹിന്ദി സീരിയലിൽ മുഖ്യ വേഷമണിഞ്ഞാണു സ്മൃതി ഇറാനി ശ്രദ്ധേയയായത്. ഈ പരിവേഷത്തോടെയായിരുന്നു രാഷ്ട്രീയപ്രവേശവും. ഇന്നലെ കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ഇന്നലെ ഇതിനെ അനുകരിച്ചതാണ് തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത്.