ADVERTISEMENT

സുന്ദർബൻ ചൗക്കിൽ ചെങ്കൊടി കെട്ടിയ ചുവപ്പു ബുള്ളറ്റ് ബൈക്കുമായി കനയ്യകുമാറിനെ വരവേൽക്കാൻ കാത്തു നിൽക്കുകയായിരുന്നു സിപിഐ മാൽപുർ ബ്രാഞ്ച് സെക്രട്ടറി സഞ്ജീവ് കുമാറും സംഘവും. വോട്ട് പ്രായമെത്തിയ യുവാക്കളുടെ ബൈക്കിനു പിന്നിൽ അറുപതുകളിലും എഴുപതുകളിലും യുവാക്കളായിരുന്ന ആജന്മ കമ്യൂണിസ്റ്റ് വിശ്വാസികൾ. വിപ്ലവ രാഷ്ട്രീയത്തിന്റെ പ്രകമ്പനം ആദ്യമായറിയുന്ന ആവേശത്തിലാണു ബേഗുസരായിയിലെ ചെറുപ്പക്കാർ. നഷ്ടവസന്തം കനയ്യയിലൂടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണു പ്രായമായവർ. കവലകളിൽ ചുവപ്പു തൊപ്പിയും ചുവപ്പു ഷാളുമണിഞ്ഞു അഭിമാനത്തോടെ സിപിഐ പ്രവർത്തകർ.

കനയ്യയുടെ വിജയസാധ്യതയെ കുറിച്ചു ചോദിച്ചപ്പോൾ സഞ്ജീവ് കുമാർ വാചാലനായി. ബേഗുസരായിയിലെ യുവാക്കളും വിദ്യാർഥികളും ജാതി, മത വേർതിരിവുകളില്ലാതെ കനയ്യയുടെ ആരാധകരായി മാറുന്നു. ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ ബേഗുസരായിക്ക് ഇടമുണ്ടാക്കിയ കനയ്യയെ നാട്ടുകാർ കൈവിടില്ല. ‘അഭി നഹി തോ കഭി നഹി’ (ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ല). ‘ബിഹാറിലെ മോസ്കോ’യുടെ ആകാശത്ത് ചെങ്കൊടി പാറിക്കാനുള്ള അവസാന അവസരമാണു കനയ്യയുടെ സ്ഥാനാർഥിത്വമെന്ന തിരിച്ചറിവും സഞ്ജീവ് കുമാർ പങ്കുവച്ചു.

സ്ഥലത്തെ പ്രധാന പയ്യൻസ്

കനയ്യയുടെ റോ‍ഡ് ഷോ പൻസല്ല കവലയിൽ ചെറു പ്രസംഗത്തിനായി നിർത്തി. ചുവന്ന ഹോണ്ട കാറിന്റെ സൺ റൂഫിൽ തൊഴുകൈകളോടെ ജനക്കൂട്ടത്തെ വണങ്ങി കനയ്യ മൈക്കെടുത്തു. ‘ജയ് ഭീം, ലാൽ സലാം’ അഭിവാദ്യത്തോടെ തുടക്കം. ‘‘ പ്രസംഗിക്കാൻ സമയമില്ല, വോട്ട് ചോദിച്ചു പോകുന്നു. പ്രസംഗം യുട്യൂബിൽ കിട്ടും. എന്നാലും ചിലതു പറയാതെ വയ്യ. കഴിഞ്ഞ 5 വർഷത്തെ ദുർഭരണത്തിൽനിന്നു രാജ്യത്തിനു മോചനമുണ്ടാകണം. ജനങ്ങളെ വിഡ്ഢികളാക്കിയ ജനവിരുദ്ധ ഭരണത്തിനു വിരാമമിടാനാകണം വോട്ട്. എതിരാളികളുടെ ധനബലത്തെയും കായബലത്തെയും നേരിടാൻ ജനബലമാണ് ആവശ്യം.ജയിച്ചു കഴിഞ്ഞാൽ അപ്രത്യക്ഷനാകുന്ന നേതാവിനെയല്ല ബേഗുസരായിക്കു വേണ്ടത്. പരിചരിക്കാൻ മനസ്സുള്ള മകനെയാണ്.’’

kaniaha-campaign

ഇടിനാദം മുഴങ്ങും പോലെ സിന്ദാബാദ് വിളിച്ചു ജനക്കൂട്ടം ആവേശഭരിതരായി. ഇരുപതോളം കാറുകളും നൂറോളം ബൈക്കുകളുമടങ്ങുന്ന കനയ്യയുടെ വാഹനവ്യൂഹം ടാറിടാത്ത ഗ്രാമവീഥികളിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങി. കർഷകർ വീടുകൾക്കു മുന്നിൽ നിന്നു കനയ്യയെ അഭിവാദ്യം ചെയ്തു. യുവാക്കൾ ഹസ്തദാനം നൽകി ജയ് വിളിച്ചു.

നേതൃനാട്യങ്ങളില്ലാതെ കനയ്യ

ബാജിത്പുരിൽ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ റോഡ് ഷോ ഇടവേളയിലെ വിശ്രമം. പശുത്തൊഴുത്തിനോടു ചേർന്ന കുഴൽക്കിണർ പൈപ്പിലെ തണുത്ത വെള്ളത്തിൽ മുഖവും കൈകാലുകളും കഴുകി കനയ്യ വെയിലേറ്റ ക്ഷീണം മാറ്റി. ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരന്റെ കുർത്ത പൈജാമയല്ല, ജീൻസും ഷർട്ടും ഹവായ് ചപ്പലുമാണു പ്രചരണത്തിലും കനയ്യയുടെ വേഷം.

കനയ്യകുമാർ ‘മനോരമ’യോടു സംസാരിച്ചു. അഭിമുഖത്തിൽ നിന്ന്്:

ബിജെപിയുടെ ഗിരിരാജ് സിങാണോ, ആർജെഡിയുടെ തൻവീർ ഹസനാണോ മുഖ്യ എതിരാളി?
രാജ്യത്തെ യഥാർഥ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ച് വെറുപ്പിന്റെ രാഷ്ട്രീയം പടർത്താൻ ശ്രമിക്കുന്ന ബിജെപിയാണ് എന്റെയും ജനങ്ങളുടെയും മുഖ്യശത്രു. ഗിരിരാജ് സിങ്ങിനെ വിജയിപ്പിക്കാൻ ബിജെപിയുടെ ബി ടീമായാണ് സിപിഐ മത്സരിക്കുന്നതെന്ന ആർജെഡിയുടെ ആരോപണം ബാലിശമാണ്. രാഷ്ട്രീയ ബോധമുള്ളവരാരും ഇങ്ങനെ പറയില്ല.

ബേഗുസരായിയിലെ പ്രബലമായ ഭൂമിഹാർ സമുദായത്തിലെ രണ്ടു പേർ (ഗിരിരാജ് സിങും കനയ്യകുമാറും) ഏറ്റുമുട്ടുമ്പോൾ സമുദായം ആർക്കൊപ്പം നിൽക്കും?
ജാതി, മത വേർതിരിവുകളില്ലാതെയാണ് ജനങ്ങളോടു വോട്ടു തേടുന്നത്.

ബിഹാറിൽ ജാതി രാഷ്ട്രീയം അതിശക്തമാണല്ലോ?
ജാതിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു ജനകീയ കൂട്ടായ്മയുണ്ടാക്കാനാണു പരിശ്രമിക്കുന്നത്. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പേരിലുള്ള അക്രമങ്ങളും അവസാനിക്കണം.

ബേഗുസരായിയിൽ മഹാസഖ്യം സിപിഐയെ പിന്തുണയ്ക്കുന്നതിൽ നിന്നു പിന്മാറാൻ കാരണം?
പ്രതിപക്ഷ ഐക്യത്തിനായി പിന്തുണ നൽകേണ്ടതായിരുന്നു. പക്ഷേ എന്തു കൊണ്ടോ അതുണ്ടായില്ല.

ബിഹാറിൽ കൂടുതൽ സീറ്റുകൾ ആർക്കാകും?
മഹാസഖ്യത്തിനു കൂടുതൽ സീറ്റുകൾ ലഭിക്കണമെന്നാണ് ആഗ്രഹം.

ദേശീയ ഫലമെന്താകുമെന്നാണു വിലയിരുത്തൽ?
ബേഗുസരായിയിലെ പ്രചാരണത്തിരക്കു കാരണം ദേശീയ കാര്യങ്ങൾ നിരീക്ഷിക്കാൻ സമയം കിട്ടുന്നില്ലെന്നതാണു സത്യം.

രാഹുൽ ഗാന്ധി വയനാട്ടിൽ സിപിഐയ്ക്കെതിരെ മത്സരിക്കുന്നതിനെ എങ്ങനെ കാണുന്നു?
ആർക്കും എവിടെയും മത്സരിക്കാമല്ലോ. അതിൽ തെറ്റൊന്നും തോന്നുന്നില്ല.

കേരളത്തിലെ സിപിഐ നേതാക്കൾ ബേഗുസരായിയിൽ പ്രചരണത്തിനെത്തിയോ?
ഇതുവരെ വന്നിട്ടില്ല. കേരളത്തിലെ തിരഞ്ഞെടുപ്പു കഴിയുമ്പോൾ വരുമായിരിക്കും.

കനയ്യയിലൂടെ ദേശീയശ്രദ്ധ നേടിയ വിവാദ ‘ആസാദി മുദ്രാവാക്യ’ ശൈലി എങ്ങനെ സ്വായത്തമാക്കി?
ഇപ്പോൾ ബിജെപിക്കാരും വാക്കുകൾ മാറ്റി ആസാദി മുദ്രാവാക്യം അനുകരിക്കുന്നുണ്ട്. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനാണ് (ഇപ്ട) ആസാദി മുദ്രാവാക്യ ശൈലി ആവിഷ്കരിച്ചത്. പല സംഘടനകളും അതുപയോഗിക്കുന്നുണ്ട്.

English Summary: Kanhaiya Kumar Campaign at Begusarai - Special Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com