ആരോപണങ്ങൾ വ്യാജം; രാജിയില്ല: ചീഫ് ജസ്റ്റിസ്
Mail This Article
ന്യൂഡൽഹി∙ തനിക്കെതിരെ സുപ്രീം കോടതി മുൻ ജീവനക്കാരി പീഡനാരോപണം ഉന്നയിച്ചതിനു പിന്നാലെ, നീക്കം ദുരുദ്ദേശ്യപരമാണെന്നും രാജി വയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ഓഫിസിനെ നിഷ്ക്രിയമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, ചീഫ് ജസ്റ്റിസിന്റെ തന്നെ അധ്യക്ഷതയിൽ 3 അംഗ ബെഞ്ച് ഇന്നലെ രാവിലെ അടിയന്തരമായി ചേർന്നു. അപകീർത്തികരമായ ആരോപണങ്ങൾ പ്രസിദ്ധീകരിച്ച് ജുഡീഷ്യറിയുടെ അന്തസ്സിനും സ്വതന്ത്ര സ്വഭാവത്തിനും കോട്ടമുണ്ടാക്കരുതെന്ന് ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജഡ്ജിമാർ അരുൺ മിശ്രയും സഞ്ജീവ് ഖന്നയും മാത്രം ഒപ്പുവച്ച ഉത്തരവിൽ അഭ്യർഥിച്ചു.
പരാതിയും സത്യവാങ്മൂലവും
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റായി 2014 മേയ് മുതൽ കഴിഞ്ഞ ഡിസംബർ 21 വരെ പ്രവർത്തിച്ചയാളാണു പരാതിക്കാരി. ചീഫ് ജസ്റ്റിസിനെതിരെ ആരോപണവുമായി കഴിഞ്ഞ ദിവസമാണു സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്കു പരാതി അയച്ചത്. വാദങ്ങൾക്കു പിൻബലമായുള്ള രേഖകൾ സഹിതം വിശദമായ സത്യവാങ്മൂലവും നൽകി.
ആരോപണങ്ങൾ ഇവ– ഒക്ടോബർ 11നു ചീഫ് ജസ്റ്റിസ് ഒൗദ്യോഗിക വസതിയിൽവച്ച് തന്നോടു മോശമായി പെരുമാറി; 3 മാസത്തിനുശേഷം ജോലിയിൽനിന്നു പുറത്താക്കി; സുപ്രീം കോടതി ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ സഹോദരൻ, പൊലീസ് ഹെഡ്കോൺസ്റ്റബിൾമാരായ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവർ സസ്പെൻഷനിലായി; കെട്ടിച്ചമച്ച കൈക്കൂലിക്കേസിലൂടെ തന്നെയും കുടുംബത്തെയും തുടർന്നും വേട്ടയാടി.
താനാണ് ദുരനുഭവം നേരിട്ടതെങ്കിലും ചീഫ് ജസ്റ്റിസിന്റെ ഭാര്യ തന്നെക്കൊണ്ട് മൂക്ക് നിലത്തുമുട്ടിച്ച് മാപ്പുപറയിച്ചതായും ആരോപിച്ചിട്ടുണ്ട്.
നിർഭയം ചുമതല നിർവഹിക്കും, കാലാവധി പൂർത്തിയാക്കും
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കോടതിയിൽ പറഞ്ഞത്:
‘‘ആരോപണങ്ങൾ വിശ്വാസയോഗ്യമല്ല. അവ നിഷേധിക്കാനായിപോലും എന്റെ നിലവാരം താഴ്ത്താൻ താൽപര്യപ്പെടുന്നില്ല. ഇതിന്റെ പിന്നിൽ വലിയ ശക്തിയുണ്ടാവണം; അവർക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫിസിനെ നിഷ്ക്രിയമാക്കണം. സുപ്രീം കോടതി അടുത്തയാഴ്ച ചില സുപ്രധാന കേസുകൾ പരിഗണിക്കാനിരിക്കുകയാണ്. ഞാൻ ഈ കസേരയിലിരുന്ന്, നിർഭയം ചുമതല നിർവഹിക്കും, കാലാവധി പൂർത്തിയാക്കും. ജുഡീഷ്യറിയെ ബലിയാടാക്കാൻ അനുവദിക്കില്ല. അഴിമതി ആരോപിക്കാൻ സാധിക്കാത്തതിനാൽ എനിക്കെതിരെ ചിലർക്ക് എന്തെങ്കിലും കണ്ടെത്തണം. അവർ ഇതാണ് കണ്ടെത്തിയിരിക്കുന്നത്.
20 വർഷത്തെ നിസ്വാർഥ സേവനത്തിനുശേഷം 6.8 ലക്ഷം രൂപയാണ് എന്റെ ബാങ്ക് ബാലൻസ്. എന്റെ പ്യൂണിന് അതിനേക്കാൾ കൂടുതൽ പണമുണ്ടാകും. ഇതാണോ 20 വർഷത്തിനുശേഷം ചീഫ് ജസ്റ്റിസിനു ലഭിക്കുന്ന പ്രതിഫലം? വാർത്ത നൽകിയ 4 മാധ്യമങ്ങൾ പ്രതികരിക്കാൻ എനിക്ക് 10 മണിക്കൂറാണു നൽകിയത്. ജുഡീഷ്യറി അതീവഗൗരവമുള്ള ഭീഷണി നേരിടുന്നു. സുബോധമുള്ള വ്യക്തികൾ എന്തിനാണ് ജഡ്ജിയാകുന്നത്? ഞങ്ങൾക്ക് ആകെയുള്ളത് സൽപേരാണ്. അതും ആക്രമണത്തിനു വിധേയമാകുന്നു.’’