ADVERTISEMENT

ന്യൂഡൽഹി ∙ തകർന്നു കഴിഞ്ഞ ജെറ്റ് എയർവേയ്സിനെയും കനത്ത നഷ്ടത്തിൽ നീങ്ങുന്ന എയർ ഇന്ത്യയെയും രക്ഷിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് താൽപര്യപ്പെടുന്നതായി സൂചന. 

ജെറ്റ് എയർവേയ്സ് വിമാനങ്ങൾ മറ്റ് എയർലൈനുകൾക്ക് പാട്ടത്തിന് എടുക്കാൻ കസ്റ്റംസ് വ്യവസ്ഥയിൽ കേന്ദ്രസർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചു. ജെറ്റ് എയർവേയ്സിന്റെ 100 പൈലറ്റുമാർ ഉൾപ്പെടെ 500 ജീവനക്കാരെ റിക്രൂട്ട് ചെയ്ത സ്പൈസ് ജെറ്റ്, കൂടുതൽ ജീവനക്കാരെ സ്വീകരിക്കാൻ തയാറാണെന്നു പ്രഖ്യാപിച്ചു.  

നിലവിലുള്ള നിയമപ്രകാരം ജെറ്റ് എയർവേയ്സ് വിമാനങ്ങൾ മറ്റ് ഏതെങ്കിലും കമ്പനിക്കു പാട്ടത്തിന് എടുക്കണമെങ്കിൽ വിമാനം റജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് അയച്ചശേഷം തിരികെ കൊണ്ടുവരണം. ഈ വ്യവസ്ഥ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം റദ്ദാക്കി. എയർ ഇന്ത്യ, സ്പൈസ് ജെറ്റ് , ഇൻഡിഗോ തുടങ്ങിയ കമ്പനികൾക്ക് ഇനി ജെറ്റിന്റെ വിമാനങ്ങൾ രാജ്യത്തിനുള്ളിൽ നിന്നുതന്നെ ഏറ്റെടുക്കാം.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇതുവരെ ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാൻ താൽപര്യമുള്ളതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ അവർ നിഷേധിച്ചിച്ചിട്ടുമില്ല. റിലയൻസ് ഇതുവരെ ജെറ്റിന്റെ ഓഹരി ഏറ്റെടുക്കാൻ ‘എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്’ നൽകിയിട്ടില്ല. എന്നാൽ ജെറ്റിൽ 24% ഓഹരിയുള്ള ഇത്തിഹാദ് എയർവേയ്സിനൊപ്പം ചേർന്ന് 25% ഓഹരി കൂടി വാങ്ങാൻ റിലയൻസിനു കഴിയും. അല്ലെങ്കിൽ നരേഷ് ഗോയലിന്റെ കൈവശമുള്ള 51% ഓഹരികൾ റിലയൻസിനു വാങ്ങാം. 

എയർ ഇന്ത്യയുടെ ഓഹരി വിൽപനയ്ക്ക് കേന്ദ്രസർക്കാർ പലവട്ടം ശ്രമിച്ചതാണ്. കേന്ദ്രസർക്കാരിന് എയർ ഇന്ത്യയിൽ 76%  ഓഹരിയാണുള്ളത്. എയർ ഇന്ത്യക്ക് 48,781 കോടി രൂപയുടെ കടമാണുള്ളത്. അതേ സമയം ജെറ്റ് എയർവേയ്സ് 8414 കോടി രൂപ കടത്തിലാണ്.

എയർ ഇന്ത്യ, ജെറ്റിന്റെ 12 വലിയ വിമാനങ്ങൾ പാട്ടത്തിന് എടുക്കാനാണ് താൽപര്യപ്പെടുന്നത്. സ്പൈസ് ജെറ്റ് 22 ബോയിങ് 737 വിമാനങ്ങൾ ഏറ്റെടുക്കാനും തയാറായിട്ടുണ്ട്. എയർ ഇന്ത്യക്ക് ജെറ്റിന്റെ വിദേശ സർവീസുകളിലാണ് താൽപര്യം. സ്പൈസ് ജെറ്റിന് ആഭ്യന്തര സർവീസുകളിലും. 

ഇതോടൊപ്പം ജെറ്റ് എയർവേയ്സിന് അനുവദിച്ച സ്ലോട്ടുകളും ഇവർക്കു നൽകാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം. മുംബൈയിൽ 260, ഡൽഹിയിൽ 160 എന്നിങ്ങനെ പല വിമാനത്താവളങ്ങളിലും ജെറ്റിന് അനുവദിച്ച സ്ലോട്ടുകളുണ്ട്. 

പാട്ടത്തിന് എടുക്കുന്ന വിമാനങ്ങളിൽ (വെറ്റ് ലീസിങ്) ജെറ്റിന്റെ ജീവനക്കാരെത്തന്നെ ഉപയോഗിക്കാൻ എയർ ഇന്ത്യയും സ്പൈസ് ജെറ്റും തയാറാണ് എന്നാണു സൂചന. എയർ ഇന്ത്യക്ക് ഇപ്പോൾത്തന്നെ 500 ക്യാബിൻ ക്രൂവിന്റെ കുറവുണ്ട്. ജെറ്റ് ജീവനക്കാരിൽ കുറേപ്പേർക്കെങ്കിലും ജോലി ലഭിക്കാൻ ഇതു സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com