വാരാണസിയിൽ പ്രിയങ്കയ്ക്കായി തന്ത്രം; എസ്പി, ബിഎസ്പി കക്ഷികളുമായി ചർച്ച
Mail This Article
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നിർദേശിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൽസരിക്കാൻ ഒരുക്കമാണെന്നു പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിനു പിന്നാലെ, വാരാണസി പോരിനു കളമൊരുക്കാൻ കോൺഗ്രസിൽ അണിയറ നീക്കം. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയായി പ്രിയങ്കയെ രംഗത്തിറക്കുന്നതു സംബന്ധിച്ച് എസ്പി, ബിഎസ്പി കക്ഷികളുമായി കോൺഗ്രസ് യുപി ഘടകം രഹസ്യ ചർച്ചകൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
യുപിയിൽ ഒന്നിച്ചു മൽസരിക്കുന്ന എസ്പിയും ബിഎസ്പിയും അവിടെ സ്ഥാനാർഥിയെ നിർത്തുന്നതിൽ നിന്ന് പിൻമാറണമെന്ന സന്ദേശമാണു കോൺഗ്രസ് നൽകിയത്. പ്രിയങ്ക രംഗത്തിറങ്ങിയാൽ, മറ്റു കക്ഷികൾ സ്ഥാനാർഥിയെ നിർത്തില്ലെന്നാണു പാർട്ടിയുടെ പ്രതീക്ഷ.
പാർട്ടി പറഞ്ഞാൽ തയാർ: പ്രിയങ്ക
തൃക്കൈപ്പറ്റ (വയനാട്) ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മല്‍സരിക്കാന്‍ തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുവദിക്കുകയാണെങ്കില്‍ വാരാണസിയില്‍ മല്‍സരിക്കാന്‍ സന്തോഷമേയുള്ളൂ- ജവാന്‍ വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം പ്രിയങ്ക പറഞ്ഞു.
വാരാണസിയില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തോട് ആദ്യമായാണ് ഇത്രയും വ്യക്തമായി പ്രിയങ്ക പ്രതികരിക്കുന്നത്.