ജെറ്റ് വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്
Mail This Article
മുംബൈ∙ പ്രവർത്തനം നിർത്തിവച്ച ജെറ്റ് എയർവേയ്സിന്റെ ഏതാനും ബോയിങ് 737 വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് ആലോചിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ മാതൃ കമ്പനിയായ എയർ ഇന്ത്യ അഞ്ച് 737 വിമാനങ്ങൾ പാട്ടത്തിനെടുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
സമയക്രമം, സെക്ടർ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശ്യാം കെ. സുന്ദർ പറഞ്ഞു. എത്രയെണ്ണമെന്നു നിശ്ചയിച്ചിട്ടില്ല. ജെറ്റ് എയർവേയ്സിന്റെ 50 പൈലറ്റുമാരെ എടുക്കും; 20 പേരെ എടുത്തുകഴിഞ്ഞു.
ഇതിനിടെ, ജെറ്റ് തകർച്ച നന്നായി ആസൂത്രണം ചെയ്തു നടപ്പാക്കിയ വമ്പൻ തട്ടിപ്പാണെന്നു സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. ജെറ്റ് ഏറ്റെടുക്കൽ നീക്കങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഊർജിതമാകുന്നതിനിടെയാണു പുതിയ ആരോപണം.
ബാങ്കുകളുടെ കൺസോർഷ്യം ജെറ്റിനു ഫണ്ട് അനുവദിക്കാതിരുന്നതിൽ സംശയമുണ്ടെന്നും ഇതിലും ബാധ്യതയുള്ള ബിസിനസ് സ്ഥാപനങ്ങൾ തകർന്നപ്പോൾ കേന്ദ്ര സർക്കാർ രക്ഷയ്ക്കെത്തിയിരുന്നുവെന്നും ശർമ പറഞ്ഞു.
31 – 75 % ഓഹരി വിൽക്കാനുള്ള ലേലനടപടികൾക്ക് എസ്ബിഐ തുടക്കമിട്ടുകഴിഞ്ഞു.
ഇത്തിഹാദ് എയർവേയ്സ്, ടിപിജി ക്യാപിറ്റൽ, ഇൻഡിഗോ പാർട്നേഴ്സ്, നാഷനൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ബോണ്ട് എന്നീ 4 സ്ഥാപനങ്ങൾ രംഗത്തുണ്ട്. ലേലനടപടികൾ മേയ് 10നു പൂർത്തിയായേക്കും.
ലേലം നടന്നില്ലെങ്കിൽ എന്തു ബദൽ നടപടിയാകാമെന്ന കാര്യവും ബാങ്കുകൾ പരിശോധിച്ചുവരുന്നു.