രാഹുലിന്റെ മുൻ കമ്പനിക്ക് പ്രതിരോധ കരാർ എന്ന് ബിജെപി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുൻ ബിസിനസ് പങ്കാളിക്കു യുപിഎ ഭരണകാലത്തു പ്രതിരോധ അനുബന്ധ കരാർ ജോലികൾ ലഭിച്ചെന്നാരോപിച്ചു ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ബിജെപി അധ്യക്ഷൻ അമിത് ഷായും രംഗത്ത്. രാഹുലിനു ബ്രിട്ടിഷ് പൗരത്വമുണ്ടെന്ന ആരോപണത്തിന്റെ തുടർച്ചയാണിത്.
ഇംഗ്ലണ്ടിൽ രാഹുലിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഉൽറിക് മക്നൈറ്റിനാണു 2011ൽ സ്കോർപീൻ മുങ്ങിക്കപ്പൽ ഇടപാടിൽ ഫ്രാൻസിൽ നിന്ന് ഓഫ്സെറ്റ് കരാർ ലഭിച്ചതെന്നു ജയ്റ്റ്ലി ആരോപിച്ചു. 2003ൽ തുടങ്ങിയ ബാക്ഓപ്സ് കമ്പനിയിൽ മക്നൈറ്റിനു 35 ശതമാനവും രാഹുലിന് 65 ശതമാനവും ആയിരുന്നു പങ്കാളിത്തം. 2009ൽ കമ്പനി പൂട്ടി.
ഇടപാടുകൾ നടത്തിക്കൊടുക്കുന്ന കമ്പനിയായിരുന്നു ബാക്ഓപ്സ്. രാഹുലിനു പുറമേ സഹോദരി പ്രിയങ്കയും കമ്പനിയുടെ ഡയറക്ടറായിരുന്നു– ജയ്റ്റ്ലി പറഞ്ഞു. അമിത് ഷായും ആരോപണം ആവർത്തിച്ചു.
റഫാൽ ഇടപാടിൽ അനിൽ അംബാനിക്ക് വഴിവിട്ട് അനുബന്ധ കരാർ നൽകിയെന്നു കോൺഗ്രസ് ഉന്നയിച്ചു വരുന്ന ആരോപണത്തിനു ബദലാണിത്.