ജഡ്ജി നിയമനം: കൊളീജിയം ശുപാർശ കേന്ദ്രം മടക്കി
Mail This Article
ന്യൂഡൽഹി ∙ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ് (ജാർഖണ്ഡ്), എ.എസ്. ബൊപ്പണ്ണ (ഗുവാഹത്തി) എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്ന കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ മടക്കി അയച്ചതായി സൂചന. സീനിയോറിറ്റി പരിഗണിച്ചില്ലെന്നു വ്യക്തമാക്കിയാണു നടപടിയെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇരുവരുടെയും പേരുകൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ 5 അംഗ കൊളീജിയം കഴിഞ്ഞ മാസം 12 നാണു ശുപാർശ ചെയ്തത്. ജസ്റ്റിസ് ബോസ് അഖിലേന്ത്യാ സീനിയോറിറ്റിയിൽ 12–ാമനും ജസ്റ്റിസ് ബൊപ്പണ്ണ 36–ാമനുമാണ്.
നിലവിലെ ചീഫ് ജസ്റ്റിസുമാരുടെയും മറ്റു ജഡ്ജിമാരുടെയും സീനിയോറിറ്റിയും മറ്റും പരിഗണിക്കുമ്പോൾ ഇവർ രണ്ടുമാണ് ഇപ്പോൾ സുപ്രീം കോടതിയിലേക്കു നിയമിക്കപ്പെടാൻ അർഹരും യോഗ്യരുമെന്നു കൊളീജിയം വിലയിരുത്തിയിരുന്നു. 2004 ജനുവരിയിൽ കൽക്കത്ത ഹൈക്കോടതിയിൽ നിയമിതനായ ജസ്റ്റിസ് ബോസ്, കഴിഞ്ഞ ഓഗസ്റ്റിൽ ജാർഖണ്ഡ് ചീഫ് ജസ്റ്റിസായി.