ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയെ പിന്തള്ളി കേന്ദ്രത്തിൽ ഭരണമുറപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ തിരഞ്ഞെടുപ്പിനു പിന്നാലെ യോഗം ചേരാൻ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ധാരണ. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് 2 ദിവസം മുൻപ്, ഈ മാസം 21നു ഡൽഹിയിൽ യോഗം ചേരുമെന്നാണു വിവരം. ബിജെപിയെ എതിർക്കുന്ന 21 കക്ഷികളാണു പ്രതിപക്ഷ നിരയിലുള്ളത്.

പ്രതിപക്ഷ ഐക്യത്തിനു മുൻകയ്യെടുക്കുന്ന ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ. ചന്ദ്രബാബു നായിഡു ഇതുസംബന്ധിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതിന് യുപിഎയ്ക്കു പുറത്തുള്ള എസ്പി, ബിഎസ്പി, തൃണമൂൽ എന്നിവയുമായി കോൺഗ്രസ് നേതൃത്വം അനൗദ്യോഗിക ചർച്ച ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. കോൺഗ്രസ് തന്ത്രജ്ഞൻ അഹമ്മദ് പട്ടേൽ ആണു ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നത്.

നായിഡുവിനു പുറമെ, പ്രതിപക്ഷ നിരയിലെ മുതിർന്ന നേതാക്കളായ ശരദ് പവാർ, എച്ച്.ഡി. ദേവെഗൗ‍ഡ, ഫാറൂഖ് അബ്ദുല്ല എന്നിവരും പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കുന്നതിനു മുൻകയ്യെടുക്കും. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നലെ ബംഗാളിലെത്തിയ നായിഡു, മുഖ്യമന്ത്രി മമതാ ബാനർജിയുമായി വിഷയം ചർച്ച ചെയ്തു. കേന്ദ്രത്തിൽ അധികാരം പിടിക്കാൻ 3 സാധ്യതകളാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്:

1. കോൺഗ്രസിന് 140 സീറ്റിനു മുകളിൽ ലഭിച്ചാൽ, രാഹുലിനെ പ്രധാനമന്ത്രിയായി അവരോധിക്കാൻ മറ്റു കക്ഷികളെല്ലാം ഒന്നിക്കുക

2. കോൺഗ്രസ് സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ, പ്രതിപക്ഷ നിരയിൽനിന്നു പ്രധാനമന്ത്രി സ്ഥാനത്തേക്കു മറ്റൊരു നേതാവിനെ കണ്ടെത്തുക; സർക്കാരിനു കോൺഗ്രസ് പുറത്തുനിന്നു പിന്തുണ നൽകുക

3. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും കോൺഗ്രസ് കൂടി ഭാഗമായ സർക്കാർ; പ്രധാനമന്ത്രിയെ സമവായത്തിലൂടെ കണ്ടെത്തുക.

കർണാടക മോഡൽ?

ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ, സർക്കാരുണ്ടാക്കാൻ ബിജെപി നടത്തിയേക്കാവുന്ന അണിയറ നീക്കങ്ങളെ മറികടക്കുന്നതിനുള്ള മാർഗങ്ങൾ പ്രതിപക്ഷ യോഗം ചർച്ച ചെയ്യും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ, മോദിയെയും കൂട്ടരെയും പിന്തള്ളി ബദൽ സർക്കാർ രൂപീകരിക്കുക എളുപ്പമാവില്ലെങ്കിലും ഐക്യത്തോടെയുള്ള ചടുല രാഷ്ട്രീയ നീക്കങ്ങൾ ഫലം കാണുമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മറികടന്ന് ജെഡിഎസുമായി ചേർന്ന് സർക്കാരുണ്ടാക്കിയതു പോലുള്ള അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കു കോൺഗ്രസ് മുൻകയ്യെടുത്തേക്കും. എൻഡിഎയ്ക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ടിആർഎസ് എന്നിവയടക്കമുള്ള മറ്റു കക്ഷികളെ അവർ കൂട്ടുപിടിച്ചേക്കുമെന്നാണു പ്രതിപക്ഷത്തിന്റെ നിഗമനം. അതിൽ, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നിവയെ ഒപ്പം നിർത്താൻ പ്രതിപക്ഷം നീക്കം നടത്തും. അധികാരമുള്ളയിടത്തു നിലയുറപ്പിക്കുക എന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രമാവും ഇരു കക്ഷികളും പയറ്റുക.

രാഷ്ട്രപതിയുടെ മുന്നിലേക്ക്

തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സമീപിക്കാൻ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ആലോചന. കേന്ദ്രത്തിൽ ബിജെപി – എൻഡിഎ ഇതര സർക്കാരിനു പിന്തുണ നൽകാൻ തങ്ങൾ ഒരുക്കമാണെന്നും അതിനുള്ള സമ്മതപത്രം ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഹാജരാക്കാമെന്നുമറിയിച്ചുള്ള കത്ത് രാഷ്ട്രപതിക്കു കൈമാറിയേക്കും. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ, സർക്കാരുണ്ടാക്കാൻ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്, അതിനു തടയിടാനുള്ള പ്രതിപക്ഷ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com