ഡിഎംകെ രഹസ്യ ചർച്ചയ്ക്കു വന്നെന്ന് ബിജെപി; ആ പരിപാടി തങ്ങൾക്കില്ലെന്ന് സ്റ്റാലിൻ
Mail This Article
ചെന്നൈ∙ഫല പ്രഖ്യാപനത്തിനു ശേഷമുള്ള സഖ്യ സാധ്യത തേടി ഡിഎംകെ, തങ്ങളുമായി രഹസ്യ ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ. ആരോപണം തെളിയിച്ചാൽ താൻ രാഷ്ട്രീയം വിടാമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴിസൈയും അങ്ങനെ ചെയ്യുമോയെന്നും തിരിച്ചടിച്ചു ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ.
സ്റ്റാലിന്റെ തിരിച്ചടിക്കു ശേഷവം തമിഴിസൈ ആരോപണം ആവർത്തിച്ചു. ഡിഎംകെ ഒരേ സമയം മൂന്നു തോണിയിലും കാലുവയ്ക്കുകയാണെന്നു അണ്ണാഡിഎംകെയും ആരോപിച്ചു. അണ്ണാഡിഎംകെ മന്ത്രി കെ.കാമരാജ് കൂടി പങ്കെടുത്ത വാർത്താസമ്മേളനത്തിലായിരുന്നു തമിഴിസൈ ആരോപണം ആവർത്തിച്ചത്.
തോൽവി മുന്നിൽ കണ്ടു പരിഭ്രമിച്ച ബിജെപി കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നു ഡിഎംകെ തിരിച്ചടിച്ചു. 19നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിൽനിന്ന് അകറ്റുകയാണു ലക്ഷ്യം.
രാജ്യമാകെ കാവി നിറമടിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതാഴെയിറക്കുകയെന്നതാണു ഡിഎംകെയുടെ ഉറച്ച നയം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്ന നിലപാടു അതിനേക്കാൾ വ്യക്തമാണ്. പിൻവാതിൽ ചർച്ച നടത്തുന്ന പതിവു ഡിഎംകെയ്ക്കില്ലെന്നു സ്റ്റാലിൻ പറഞ്ഞു.