അടിയന്തരാവസ്ഥ ഇന്ദിരയുടെ തെറ്റ്: രാഹുൽ
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്നുകോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തീരുമാനം തെറ്റായിരുന്നുവെന്നു പിന്നീട് ഇന്ദിര തന്നെ പറഞ്ഞിട്ടുണ്ട്. തനിക്കും അതേ അഭിപ്രായമാണുള്ളതെന്നും സ്വകാര്യ ഹിന്ദി ചാനലിനു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.
റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു താനുമായി 15 മിനിറ്റ് സംവാദം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇടപാടിൽ അന്വേഷണം നടന്നാൽ പ്രതിസ്ഥാനത്ത് മോദിയുടെയും അനിൽ അംബാനിയുടെയും പേരുകളുണ്ടാവും. കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്നാൽ, ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കും. ആരെയും വേട്ടയാടില്ല. സുതാര്യമായ രീതിയിൽ അന്വേഷിക്കും. ഇടപാടു റദ്ദാക്കണമോ എന്നു പ്രതിരോധ മേഖലയിലെ വിദഗ്ധർ പരിശോധിക്കും.
റിസർവ് ബാങ്കിനെ പോലും അറിയിക്കാതെയാണു മോദി നോട്ട് നിരോധനം നടപ്പാക്കിയത്. തീവ്രവാദത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കാനാവില്ല. ഹിന്ദു തീവ്രവാദം എന്ന വിശേഷണത്തെ താൻ അനുകൂലിക്കുന്നില്ല. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപിയും ആർഎസ്എസും തകർക്കുകയാണ് – രാഹുൽ കുറ്റപ്പെടുത്തി.