ADVERTISEMENT

ന്യൂഡൽഹി ∙വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും  നിയമയുദ്ധത്തിനും വഴിവയ്ക്കുന്ന തീരുമാനമാണു ബംഗാളിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നലെ പ്രഖ്യാപിച്ചത്. 

പ്രചാരണം വെട്ടിച്ചുരുക്കണമെന്ന് ഉത്തരവിടാൻ കമ്മിഷന് അധികാരമുണ്ടോയെന്നതാണ്  ഒന്നാമത്തെ പ്രശ്നം. പ്രചാരണം വെട്ടിച്ചുരുക്കാൻ നിർദേശിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നു കമ്മിഷൻ ഇന്നലത്തെ ഉത്തരവിൽ തന്നെ പറയുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂർ മുൻപു വരെ പ്രചാരണം അനുവദിക്കണമെന്നാണു നിയമം. അതു മൽസരരംഗത്തുള്ളവരുടെ അവകാശമാണ്. 

അപ്പോൾ, കമ്മിഷൻ എങ്ങനെ ഈ സാഹചര്യത്തെ മറികടക്കുന്നു? നിയമമില്ലാതിരിക്കുകയും എന്നാൽ  പ്രശ്നം പരിഹരിക്കുകയും ചെയ്യേണ്ട സാഹചര്യങ്ങളിൽ, കമ്മിഷൻ കൈകൂപ്പി ഈശ്വരനോടു പ്രാർഥിക്കുകയോ പുറത്തുള്ള ഏതെങ്കിലും കേന്ദ്രം തങ്ങൾക്ക് അധികാരം നൽകണമെന്നു പ്രതീക്ഷിക്കുകയോ അല്ല വേണ്ടതെന്ന് 1978ൽ മൊഹീന്ദർ സിങ് കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നതാണ് ഇപ്പോഴത്തെ ഇടപെടലിനു കമ്മിഷൻ പറയുന്ന ന്യായീകരണം. അതിലൂടെ, പ്രചാരണം വെട്ടിച്ചുരുക്കാൻ അധികാരമുണ്ടെന്ന നിയമ ഭേദഗതി കമ്മിഷൻതന്നെ കൊണ്ടുവരുന്നുവെന്നു വ്യാഖ്യാനിക്കാം. 

ശ്രദ്ധേയമായ മറ്റൊരു കാര്യം 1984ലെ ഒരു സുപ്രീം കോടതി വിധി ഉദ്ധരിച്ച് കമ്മിഷൻ ഇന്നലെ പറഞ്ഞതാണ്: ക്രമ സമാധാനകാര്യങ്ങളിൽ കമ്മിഷൻ പറയുന്നതാണ് അവസാനവാക്ക്, സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെ പോലും അഭിപ്രായമല്ല പരിഗണിക്കേണ്ടത്. 

പ്രചാരണം വെട്ടിച്ചുരുക്കുകയെന്ന അസാധാരണ നടപടിയെടുക്കാൻ തക്ക മോശമാണു സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യമെന്നാണു കമ്മിഷന്റെ വിലയിരുത്തൽ. സ്ഥിതി അത്ര വഷളെങ്കിൽ, എന്തുകൊണ്ട് തിരഞ്ഞെടുപ്പു മാറ്റിവയ്ക്കാൻ കമ്മിഷൻ തയാറാവുന്നില്ലെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. 

ഭീതിയുടെയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷവും അക്രമവും വോട്ടെടുപ്പു നടക്കേണ്ട സ്ഥലങ്ങളിൽ നിലനിൽക്കുന്നുവെന്നാണു കമ്മിഷൻ വ്യക്തമാക്കുന്നത്. എന്നിട്ടും ഇന്നു രാത്രി 10 നു പ്രചാരണം അവസാനിപ്പിച്ചാൽ മതി എന്ന നിലപാടാണ് കമ്മിഷന്റെ ഉത്തരവിനെ രാഷ്ട്രീയമായി സവിശേഷമാക്കുന്നത്. ഡംഡമിലും ഡയമണ്ട് ഹാർബറിലെ ലക്ഷ്മികാന്തപൂരിലും ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളുണ്ട്. ഫലത്തിൽ, അതു കഴിഞ്ഞു മാത്രമാണു പ്രചാരണ നിയന്ത്രണം നടപ്പിലാകുന്നതെന്നും കമ്മിഷൻ ഉറപ്പാക്കുന്നു. 

മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ ഐപിഎസ് ഉദ്യോഗസ്ഥൻ രാജീവ് കുമാറിനെതിരെയുള്ള നടപടിയും വിവാദത്തിനു വഴിവയ്ക്കും. രാജീവ് കുമാറിനെ കേന്ദ്രത്തിലേക്കു മാറ്റാൻ കമ്മിഷൻ തീരുമാനിക്കുമ്പോൾ അവിടെയും കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യം സംരക്ഷിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com