പുൽവാമയിൽ 3 ജയ്ഷ് ഭീകരരെ വധിച്ചു
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ 3 ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ വെടിയേറ്റ് ഒരു സൈനികനും നാട്ടുകാരിലൊരാളും കൊല്ലപ്പെട്ടു.
ദേലിപോറ പ്രദേശത്ത് ഭീകരസംഘം ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സേന നാട്ടുകാരെ ഒഴിപ്പിക്കുന്നതിനിടെ ഭീകരർ നടത്തിയ വെടിവയ്പിലാണ് കരസേനയിലെ ജവാൻ സന്ദീപും റായിസ് ദർ എന്ന നാട്ടുകാരനും കൊല്ലപ്പെട്ടത്.
സേനയുടെ തിരിച്ചടിയിൽ 3 ഭീകരരും കൊല്ലപ്പെട്ടു. പുൽവാമയിലെ കരീമാബാദിൽ നിന്നുള്ള നസീർ പണ്ഡിത്, ഷോപ്പിയാനിലെ ഉമർ മിർ, പാക്കിസ്ഥാൻകാരനായ ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. \
ഇവരുടെ ഒളിയിടത്തു നിന്ന് ഒട്ടേറെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ നസീർ ഒട്ടേറെ ആക്രമണങ്ങളിൽ പൊലീസ് അന്വേഷിച്ചിരുന്നയാളാണ്.
2018 ലെ ഈദ് പെരുന്നാളിനു തലേന്ന് പുൽവാമയിൽ മുഹമ്മദ് യാക്കൂബ് ഷാ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഇയാൾ പ്രതിയാണ്. ഖാലിദ് ജയ്ഷിന്റെ ഏരിയ കമാൻഡറാണ്. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലെ സെയ്നപോറയിൽ ഭീകരരുടെ വെടിയേറ്റ 2 പിഡിപി പ്രവർത്തകരിൽ ഇർഫാൻ ഷെയ്ഖ് മരിച്ചു.