ഹോംവർക് ചെയ്തില്ല; ബാലികയെ 168 തവണ കരണത്തടിച്ചു
Mail This Article
ഭോപാൽ ∙ ഹോംവർക് ചെയ്യാഞ്ഞതിന് ആറാം ക്ലാസുകാരിക്കു കിട്ടിയ ശിക്ഷ 168 കരണത്തടി. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിലാണു സംഭവം. സഹപാഠികളെക്കൊണ്ടു കുട്ടിയുടെ കരണത്തടിപ്പിച്ച അധ്യാപകൻ മനോജ് വർമ ജയിലിലായി. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അധ്യാപകൻ പൊലീസിൽ കീഴടങ്ങിയത്.
10 ദിവസം ക്ലാസിൽ വരാതിരുന്ന കുട്ടി ഹോംവർക് പൂർത്തിയാക്കാഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ കരണത്തടിക്കാൻ 14 സഹപാഠികളോട് അധ്യാപകൻ ആവശ്യപ്പെട്ടു. ഒരുനേരം കൊണ്ടു ശിക്ഷ തീർന്നില്ല. ദിവസവും 2 തവണയായി 6 ദിവസമാണു കുട്ടിക്കു മർദനമേൽക്കേണ്ടി വന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരത വെളിപ്പെട്ടത്.
കുട്ടിയെ ആശുപത്രിയിൽ ചികിത്സിക്കേണ്ടി വന്നു. പിന്നീട് സ്കൂളിൽ പോകാനും കുട്ടി കൂട്ടാക്കിയില്ല. സ്കൂളിൽ പരാതിപ്പെട്ടെങ്കിലും അധ്യാപകനെ സസ്പെൻഡ് ചെയ്തതിൽ നടപടി ഒതുക്കി. തുടർന്നു കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണു വിവരം പുറത്തറിഞ്ഞത്. അധ്യാപകനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.