കമൽഹാസൻ കേസ്: ഫലപ്രഖ്യാപനം വരെ ചർച്ച വേണ്ടെന്ന് ഹൈക്കോടതി
Mail This Article
ചെന്നൈ ∙ ഗോഡ്സെ പരാമർശക്കേസുകളിൽ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിധി പറയാൻ മാറ്റി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനംവരെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കമലിന്റെ പ്രസ്താവന ചർച്ച ചെയ്യരുതെന്നും നിർദേശിച്ചു.
കമലിനെതിരെ 76 കേസുകൾ ഉണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. ഹിന്ദു തീവ്രവാദിയെന്നല്ലാതെ ഗോഡ്സെയ്ക്കു മറ്റൊരു വിശേഷണവുമില്ലേയെന്നു കോടതി കമലിന്റെ അഭിഭാഷകനോടു ചോദിച്ചു. ഗാന്ധിജി കൊല്ലപ്പെട്ട ദിവസത്തെ ഔദ്യോഗിക അറിയിപ്പിൽ അദ്ദേഹത്തെ വെടിവച്ചത് ഒരു ഹിന്ദുവാണെന്നു പറഞ്ഞിരുന്നതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കമൽ ഏതെങ്കിലും മതത്തെ അപമാനിച്ചിട്ടില്ല. വെറുതെ പ്രശ്നമുണ്ടാക്കാനായി ചിലർ ശ്രമിക്കുകയാണ്. അതിനിടെ, മധുരയിൽ കമൽ ഹാസന്റെ പ്രചാരണ വാഹനത്തിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ 11 ബിജെപി, ഹനുമാൻ സേന പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.